എന്‍എസ്എസ് – എസ്എന്‍ഡിപി ഐക്യത്തെ എന്തിന് എതിര്‍ക്കണം? എല്ലാ സമുദായങ്ങളും ഒന്നിച്ചുപോകണം : ചെന്നിത്തല

‘കൊച്ചി: എന്‍എസ്എസ് -എസ്എന്‍ഡിപി ഐക്യത്തെ എന്തിന് എതിര്‍ക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എല്ലാ സമുദായങ്ങളും ഒന്നിച്ചുപോകണമെന്നതാണ് തന്റെ അഭിപ്രായം. ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവ് പറഞ്ഞത് പാര്‍ട്ടിയുടെ നയമാണെന്നും ചെന്നിത്തല പറഞ്ഞു. വര്‍ഗീയ ധ്രൂവീകരണമാണ് സിപിഎം നടത്തുന്നതെന്നും ഇതിനെതിരായ പോരാട്ടം അനിവാര്യമാണെന്നും ചെന്നിത്തല പറഞ്ഞു.

‘മന്ത്രിയുടെ വാക്കുകള്‍ വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്നത്’; സജി ചെറിയാനെതിരെ പരാതി
മുഖ്യമന്ത്രിയുടെയും മന്ത്രി സജി ചെറിയാന്റെയും പ്രസ്താവനകള്‍ പുരോഗമന കേരളത്തിന് ഗുണകരമാണോ എന്ന് എല്ലാവരും ആലോചിക്കണമെന്ന് ചെന്നിത്തല പറഞ്ഞു. മതനിരപേക്ഷതയില്‍ വിശ്വസിക്കുന്ന ജനവിഭാഗമാണ് കേരളത്തിലുള്ളത്. അതിനെ ദുര്‍ബലപ്പെടുത്തുന്ന നിലയില്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിനൊപ്പം നില്‍ക്കുന്ന മന്ത്രിമാരും പ്രവര്‍ത്തിക്കുകയാണ്. മുഖ്യമന്ത്രിയുടെ വാക്കുകളെ തുടര്‍ന്നാണ് ഇന്നലെ സജി ചെറിയാന്‍ വളരെ അപകടകരമായ പ്രസംഗം ആലപ്പുഴയില്‍ നടത്തിയത്. കാസര്‍കോട്ടെയും മലപ്പുറത്തെയും തെരഞ്ഞെടുക്കപ്പെട്ട ആളുകളുടെ എണ്ണം പറഞ്ഞുകൊണ്ട് നടത്തിയ പ്രസംഗം എത്ര അപകടകരമാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ സിപിഎം അജണ്ടയാണ് വര്‍ഗീയ ധ്രുവീകരണം. വര്‍ഗീയത ആളിക്കത്തിക്കുകയാണ് മുഖ്യമന്ത്രിയുടെ പ്രസംഗങ്ങളില്‍ കാണുന്നത്. സജി ചെറിയാന്‍ തിരുത്തിപ്പറഞ്ഞപ്പോഴും ഇന്നലെ പറഞ്ഞതുതന്നെയാണ് പറഞ്ഞതെന്ന് ചെന്നിത്തല പറഞ്ഞു.

വിവിധ സമൂഹങ്ങളെയും മതവിശ്വാസികളെയും ഒന്നിപ്പിച്ചുകൊണ്ടുപോകേണ്ട കേരളീയ സമൂഹത്തില്‍ എല്ലാവരെയും ഭിന്നിപ്പിക്കുകയാണ് സിപിഎം അജണ്ട. വര്‍ഗരാഷ്ട്രീയം വിട്ട് വര്‍ഗീയ രാഷ്ട്രീയത്തെ പുല്‍കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളത്. അതിന്റെ പ്രതിഫലനമാണ് ഇവിടെ കാണുന്നത്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ജമാഅത്തെ ഇസ്ലാമിയാകും ആഭ്യന്തരമന്ത്രിയെന്ന് പറഞ്ഞ എകെ ബാലനെ പിന്തുണയ്ക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. എകെ ബാലനെതിരെ ഒരുതവണ സിപിഎം സംസ്ഥാന സെക്രട്ടറി സംസാരിച്ചു. പിന്നെ അദ്ദേഹത്തിന്റെ പൊടി പോലും കണ്ടെത്താനായിട്ടില്ല.

എന്‍എസ്എസും എസ്എന്‍ഡിപിയും യോജിപ്പോടെ പോകണം. എല്ലാമതവിഭാഗങ്ങളും യോജിച്ച് പോകുന്നതാണ് എപ്പോഴും നല്ലതെന്നാണ് തന്റെ അഭിപ്രായം. പാര്‍ട്ടിയുടെ നയമാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടം അനിവാര്യമാണ്. എന്‍എസ്എസിന്റെയും എസ്എന്‍ഡിപിയുടെയും പ്രാധാന്യം കുറച്ചുകാണുന്ന ആളല്ല താന്‍. കേരളത്തിലെ സാമൂഹിക സാംസ്‌കാരിക രംഗത്ത് വലിയ സംഭാവനകള്‍ ചെയ്ത സമുദായ സംഘടനകളാണ്. എന്നും മതേതരനിലപാടുകളുമായാണ് അവര്‍ മുന്നോട്ടുപോയത്. ഇപ്പോഴത്തെ യുഡിഎഫ് അജണ്ട കഴിഞ്ഞ പത്തുവര്‍ഷമായി ജനം അനുഭവിക്കുന്ന ദുരന്തത്തില്‍ നിന്ന് മോചിപ്പിക്കുകയാണ് ലക്ഷ്യം. ഇത് തിരിച്ചറിഞ്ഞ് ജനം മുന്നോട്ടുപോകുമെന്നാണ് വിശ്വാസം.

താനും ഉമ്മന്‍ ചാണ്ടിയും നേതൃത്വത്തിലുള്ളപ്പോള്‍ എത്രയോതവണ തങ്ങളെ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. ഒന്‍പത് വര്‍ഷം തന്നോട് എന്‍എസ്എസ് അകന്ന് നിന്നിട്ടുണ്ട്. എസ്എന്‍ഡിപിയും അകന്ന് നിന്നിരുന്നു. എല്ലാവരെയും ഉള്‍ക്കൊണ്ടുപോകുന്ന സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു. സുകുമാരന്‍ നായര്‍ സതീശനെ എതിര്‍ക്കുന്നതു ചെന്നിത്തലയ്ക്കു വേണ്ടിയാണോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് താനും സുകുമാരന്‍ നായരും ഒന്‍പതു വര്‍ഷം പിണങ്ങി നിന്നപ്പോള്‍ നിങ്ങളെ ആരെയും കണ്ടില്ലല്ലോയെന്നും ചെന്നിത്തല പ്രതികരിച്ചു.