തിരുവനന്തപുരം: നെയ്യാറ്റിൻകര സ്വദേശി ഗോപൻ സ്വാമിയുടെ സമാധി തുറക്കുന്നു. തിരുവനന്തപുരം സബ് കളക്ടർ ആൽഫ്രഡ് സ്ഥലത്തെത്തിയ ശേഷമാണ് സമാധി തുറന്നത്. കല്ലറയ്ക്കുള്ളിൽ ഇരിക്കുന്ന നിലയിലാണ് മൃതദേഹം ഉള്ളത്. കല്ലറയ്ക്കുള്ളിൽ ഭസ്മവും സുഗന്ധദ്രവ്യങ്ങളും ഉണ്ടെന്നാണ് വിവരം. സബ് കളക്ടർ ഗോപൻ സ്വാമിയുടെ കുടുംബവുമായി സംസാരിച്ചു. രാവിലെ തന്നെ പൊലീസ് നടപടികൾ ആരംഭിച്ചിരുന്നു. കല്ലറയിലേക്കുള്ള വഴികൾ അടച്ചു. ആംബുലൻസ് അടക്കം സ്ഥലത്തെത്തി.
റോഡിൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ല. ഇൻക്വസ്റ്റ് സ്ഥലം ടാർപൊളിൻ കെട്ടി പൊലീസ് തിരിച്ചിട്ടുണ്ട്. കൂടുതൽ പൊലീസിനെ സ്ഥലത്ത് വിന്യസിച്ചു. 200 മീറ്റർ പരിധിയിൽ ആളുകളെ പൂർണമായും മാറ്റി വടം കെട്ടിയും ബാരിക്കേഡ് സ്ഥാപിച്ചും സ്ഥലം പൊലീസ് നിയന്ത്രണത്തിലാക്കി. ഫോറൻസിക് വിദഗ്ധർ ഉൾപ്പടെ സ്ഥലത്തുണ്ട്.കല്ലറ തുറന്നു പരിശോധിക്കാനുള്ള ആർഡിഒയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന വീട്ടുകാരുടെ ആവശ്യം ഇന്നലെ ഹൈക്കോടതി നിരസിച്ചതോടെയാണ് ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും നീക്കം.
ഭൗതികദേഹം പുറത്തെടുത്ത് കനത്ത പൊലീസ് അകമ്പടിയോടെ പോസ്റ്റുമോർട്ടം നടത്താൻ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും. ആന്തരിക അവയവങ്ങൾ രാസപരിശോധനയ്ക്ക് അയയ്ക്കും.തുടർന്ന് ഭൗതിക ദേഹം എന്തുചെയ്യണമെന്ന് തീരുമാനിക്കും.കഴിഞ്ഞ വ്യാഴാഴ്ചയാണ് മക്കൾ സമാധിയിരുത്തിയത്. ഇന്ന് എട്ടുദിവസമാവും. ആവശ്യമെങ്കിൽ ഭാര്യയെയും മക്കളെയും കരുതൽ തടങ്കലിലാക്കും. ഇതിനുള്ള നിർദ്ദേശവും കളക്ടർ നൽകി. ഇന്നലെ രാത്രി തന്നെ നെയ്യാറ്റിൻകര സ്റ്റേഷനിലെ പൊലീസ് സംഘം സ്ഥലത്തെത്തി നിയന്ത്രണം ഏറ്റെടുത്തു.