പുതുപ്പള്ളിയില്‍ വിജയിച്ചത് ടീം യുഡിഎഫാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്

പുതുപ്പള്ളിയില്‍ വിജയിച്ചത് ടീം യുഡിഎഫാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ചാണ്ടി ഉമ്മന്‍ കിട്ടിയത് കേരളത്തിന്റെ മുഴുവന്‍ പിന്തുണയാണ്. മുഖ്യമന്ത്രിയുടെ ഓഫിസ് പി.എ. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലുള്ള സംഘം ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും വി.ഡി. സതീശന് പറഞ്ഞു.
മുഖ്യമന്ത്രി എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്നും വി.ഡി. സതീശന് ചോദിച്ചു. പിണറായി വിജയന്റെയും നേതൃത്വത്തിന്റെയും തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ ആരും പാര്‍ട്ടിയില്‍ ഇല്ല എന്നതാണ് ഇന്ന് സിപിഎം നേരിടുന്ന ഏറ്റവും വലിയ ഭീഷണി. സര്‍ക്കാരിന്റെ വിലയിരുത്തലാകും ഈ തിരഞ്ഞെടുപ്പെന്നാണ് പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന് നേരത്തെ പറഞ്ഞത്. ഇന്നലെ അതു മാറ്റി പറഞ്ഞു. മലക്കം മറിയാന്‍ വിദഗ്ധനാണ് എം.വി. ഗോവിന്ദന്. പിണറായി വിജയന്റെ കുഴലൂത്തുകാരനായി പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന് മാറിയിരിക്കുന്നു. വി.ഡി. സതീശന് പറഞ്ഞു.
പൊലീസ് അടക്കമുള്ള സംവിധാനങ്ങളെ മുഖ്യമന്ത്രിയുടെ ഓഫിസിലെ ഒരു സംഘം പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തില്‍ ഹൈജാക്ക് ചെയ്യുകയാണ്. മുന്നോക്ക വികസന കോര്പ്പറേഷന് ചെയര്‍മാനെ മാറ്റി അറിയപ്പെടന്ന ഒരു സിപിഎം നേതാവിനെ നിയമിച്ചു. ഗണേഷ് കുമാര്‍ പരാതിപ്പെട്ടപ്പോള്‍ മുഖ്യമന്ത്രി അറിഞ്ഞില്ലെന്നാണു പറഞ്ഞത്. പൊതുഭരണ വകുപ്പ് മുഖ്യമന്ത്രിയുടെ കയ്യിലാണ്. സ്വന്തം വകുപ്പില്‍ ഇങ്ങനെയൊരുകാര്യം നടന്നത് അറിഞ്ഞില്ലെങ്കില്‍ അദ്ദേഹം എന്തിനാണ് ഈ സ്ഥാനത്ത് ഇരിക്കുന്നതെന്നും വി.ഡി. സതീശന് ചോദിച്ചു.
ഈ സര്‍ക്കാരിനോടുള്ള രോഷവും പ്രതിഷേധവും കൊണ്ടാണ് ജനങ്ങള്‍ വന്‍ഭൂരിപക്ഷത്തോടെ ചാണ്ടി ഉമ്മനെ ജയിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ പുതിയ അധ്യായമാണ് യുഡിഎഫ് തുറക്കുന്നത്. എല്ലാവരും ഒരേ മനസോടെ പ്രവര്‍ത്തിച്ചു. വരുന്ന തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ഇന്ധനമാണ് പ്രിയപ്പെട്ട ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളി നമുക്ക് നല്‍കിയത്. ഇത്രയും വലിയ വിജയം നല്കിയ ജനങ്ങളുടെ മുന്നില്‍ തലകുനിക്കുകയാണ്.
വലിയ ഭൂരിപക്ഷം ഞങ്ങളുടെ ചുമലിലേക്കു വച്ചിരിക്കുന്നത് വലിയ ഭാരമാണ്. കൂടുതല്‍ ഉത്തരവാദിത്തത്തോടു കൂടി പെരുമാറാന്‍ ഞങ്ങള്‍ക്കു പുതുപ്പള്ളിയിലെ ജനങ്ങള്‍ വലിയ ഭൂരിപക്ഷത്തോടെ ഞങ്ങള്‍ക്കു പിന്തുണ നല്കി. 94 വയസ്സുള്ള ഗ്രോവാസു മുദ്രാവാക്യം വിളിച്ചപ്പോള്‍ വാ പൊത്തിപ്പിടിക്കുകയാണ് കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ചെയ്തത്. ഇത് കമ്യൂണിസ്റ്റ് സര്‍ക്കാരല്ല, തീവ്ര വലതുപക്ഷ സംസ്കാരാണെന്നും സതീശന് വിമര്‍ശിച്ചു.