ലോക്‌സഭാ സ്‌പീക്കർ ഓംബിർലയ്‌ക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം

ന്യൂഡൽഹി: ലോക്‌സഭാ സ്‌പീക്കർ ഓംബിർലയ്‌ക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം. ഇന്ത്യാസഖ്യത്തിന്റെ യോഗത്തിലാണ് തീരുമാനം. ഓംബിർലയെ നീക്കുന്നതിനുള്ള നോട്ടീസ് നൽകുന്നതിനായി എംപിമാരുടെ ഒപ്പുശേഖരണം ആരംഭിച്ചു. ഡെപ്യൂട്ടി സ്‌പീക്കർ ഇല്ലാത്ത സാഹചര്യത്തിൽ സെക്രട്ടറി ജനറലിനായിരിക്കും പ്രതിപക്ഷം നോട്ടീസ് കൈമാറുന്നത്.
തീരുമാനത്തിന് പിന്നിൽ മൂന്ന് കാരണങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. നന്ദിപ്രമേയ ചർച്ചയിൽ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിച്ചില്ലെന്നാണ് പ്രാധാനമായും ആരോപിക്കുന്നത്. സഭയിൽ പ്രതിഷേധിച്ച എട്ട് പ്രതിപക്ഷ എംപിമാരെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം അവസാനിക്കുന്നതുവരെ (ഏപ്രിൽ 13 വരെ) സസ്‌പെന്റ് ചെയ്‌തതാണ് മറ്റൊരു കാരണം. കൂടാതെ, പ്രധാനമന്ത്രിയെ വനിതാ എംപിമാർ അപായപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപണത്തിൽ വിശദീകരണം നൽകാൻ രാഹുൽ ഗാന്ധിക്ക് അവസരം നൽകാത്തതും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.
തിങ്കളാഴ്‌ച രാവിലെ സഭ ചേർന്നപ്പോഴും വനിതാ എംപിമാർക്കെതിരായ ആരോപണത്തിൽ വിശദീകരണം നൽകാൻ അവസരം നൽകണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സ്‌പീക്കർ അത് അംഗീകരിച്ചില്ല.സഭയിൽ ഭരണപക്ഷത്തിന് ഭൂരിപക്ഷമുള്ള സാഹചര്യത്തിൽ പ്രമേയം പാസാകാനുള്ള സാദ്ധ്യത കുറവാണെങ്കിലും സ്‌പീക്കർക്കെതിരെ ശക്തമായി പ്രതിഷേധിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. ഭരണഘടനയുടെ 94, 96 അനുഛേദങ്ങൾ പ്രകാരമാണ് സ്‌പീക്കർക്കെതിരെ അവിശ്വാസ പ്രമേയം നൽകുന്നത്.
ഇതിനായി 14 ദിവസം മുൻപ് നോട്ടീസ് നൽകണം. സഭയിലെ ആകെ അംഗസംഖ്യയുടെ പകുതിയിലധികം പേരുടെ പിന്തുണയുണ്ടെങ്കിലേ പ്രമേയം പാസാക്കാൻ സാധിക്കൂ. അവിശ്വാസപ്രമേയം ചർച്ചയ്‌ക്കെടുക്കുന്ന ഘട്ടത്തിൽ സ്‌പീക്കർക്ക് സഭയിൽ അദ്ധ്യക്ഷത വഹിക്കാൻ കഴിയില്ലെന്നും പകരം മറ്റാരെങ്കിലും സഭ നിയന്ത്രിക്കണമെന്നും ഭരണഘടനാ ചട്ടങ്ങൾ വ്യക്തമാക്കുന്നു. വിഷയം പാർലമെന്റ് ചർച്ചചെയ്യുന്ന അവസരത്തിൽ സ്‌പീക്കർക്ക് തന്റെ ഭാഗം വ്യക്തമാക്കാനുള്ള അവകാശവുമുണ്ടാകും.