പഹൽഗാം ഭീകരാക്രമണം; ദില്ലി ജുമാ മസ്ജിദിന് മുന്നിൽ പ്രതിഷേധം

ദില്ലി: പഹൽഗാമിലെ ഭീകരാക്രമണത്തിൽ ദില്ലി ജുമാ മസ്ജിദിന് മുന്നിൽ പ്രതിഷേധം. ബാസാർ മാഠിയ മഹൽ ട്രേഡേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ഭീകരാക്രമണത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചത്. ജുമാ നമസ്കാരത്തിന് ശേഷമാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കാശ്മീരിലുൾപ്പെടെ ആക്രമണത്തിനെതിരെ ജനം തെരുവിലിറങ്ങിയിരുന്നു. ഒരു മലയാളി ഉൾപ്പെടെ 28 പേരാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്.
അതേസമയം, പഹൽഗാം ആക്രമണം നടത്തിയവരെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാൻ. പാകിസ്ഥാനിലെ സ്വാതന്ത്ര്യസമരക്കാരാണ് ആക്രമണം നടത്തിയതെന്ന് പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഇഷാഖ് ധർ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭീകരരെ സഹായിച്ചിട്ടുണ്ടെന്ന് പാക് പ്രതിരോധമന്ത്രി സമ്മതിച്ചു. മൂന്ന് പതിറ്റാണ്ടായി പാകിസ്ഥാൻ അമേരിക്കയ്ക്ക് വേണ്ടി പലതും ചെയ്തെന്ന് ക്വാജ ആസിഫ് ആണ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. ലഷ്കർ ഇ തയ്ബയെക്കുറിച്ച് അറിയില്ലെന്നും പാക് പ്രതിരോധമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഭീകരാക്രമണത്തെ കുറിച്ച് അന്വേഷിക്കാന്‍ അനന്ത്‌നാഗ് അഡീഷണല്‍ എസ്പിയുടെ നേതൃത്വത്തില്‍ ജമ്മുകശ്മീര്‍ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. എന്‍ഐഎ സംഘം ബൈസരണില്‍ നിന്നും ഫൊറന്‍സിക് തെളിവുകള്‍ അടക്കം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. അതിനിടെ, പാകിസ്ഥാന്‍ പഞ്ചാബ് അതിര്‍ത്തിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ മോചിപ്പിക്കാനുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. ഇതുവരെ ജവാനെ മോചിപ്പിക്കാന്‍ പാകിസ്ഥാന്‍ തയ്യാറായിട്ടില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അബദ്ധത്തില്‍ അന്താരാഷ്ട്ര അതിര്‍ത്തി കടന്നപ്പോഴാണ് ജവാനെ കസ്റ്റഡിയിലെടുത്തത്. അതിര്‍ത്തിയില്‍ കൃഷി ചെയ്യുന്നവരെ സഹായിക്കാന്‍ പോയ ജവാനാണ് പാകിസ്ഥാന്‍ പിടിയിലായത്. ജവാന്റെ ചിത്രം പാക് സേന പുറത്തുവിട്ടിരുന്നു. ഫ്‌ളാഗ് മീറ്റിംഗ് വഴി ചര്‍ച്ചയിലൂടെ മോചിപ്പിക്കാനാണ് ശ്രമം തുടരുന്നത്.