സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പാകിസ്ഥാന്റെ മിസൈൽ ആക്രമണം; തക്കതായ മറുപടി നൽകിയെന്ന് ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാൻ ശ്രമിച്ച പാകിസ്ഥാന് തക്കതായ മറുപടി നൽകിയെന്ന് കേണൽ സോഫിയ ഖുറേഷിയും വിംഗ് കമാൻഡർ വ്യോമിക സിംഗും അറിയിച്ചു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലാണ് ഇരുവരും ഇന്ത്യ തിരിച്ചടി നൽകിയതിനെക്കുറിച്ച് വിശദീകരിച്ചത്. അതിർത്തിയിൽ പാകിസ്ഥാൻ ആക്രമണം നടത്തിയത് പ്രകോപനമില്ലാതെയാണ്. മിസൈലുകൾ ഉപയോഗിച്ചാണ് ഇന്ത്യയെ ആക്രമിച്ചത്. പാക് ശ്രമം നിർവീര്യമാക്കിയെന്ന് ഇരുവരും മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
‘മേയ് എട്ടിന് പുലർച്ചെ പാകിസ്ഥാൻ 15 സ്ഥലങ്ങൾ ലക്ഷ്യമിട്ട് ആക്രമണത്തിന് ശ്രമം നടത്തി. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ആക്രമിക്കാനായിരുന്നു ശ്രമം. ഇവ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ചു തകർത്തു. പാകിസ്ഥാൻ ആക്രമണത്തിന്റെ തെളിവിനായുള്ള അവശിഷ്ടങ്ങൾ ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. ഇന്നു രാവിലെ പാകിസ്ഥാനിലെ വ്യോമ പ്രതിരോധ റഡാറുകളെയും സംവിധാനങ്ങളെയും ഇന്ത്യ ആക്രമിച്ചു. ലഹോറിലെ വ്യോമ പ്രതിരോധ സംവിധാനം ആക്രമണത്തിൽ നിഷ്ക്രിയമായെന്ന് അറിയാൻ കഴിഞ്ഞിട്ടുണ്ട്. പാകിസ്ഥാന് അതേ തീവ്രതയിൽ മറുപടി നൽകിയിട്ടുണ്ട്’- ഇരുവരും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.