പാർലമെന്റ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരൻ അറസ്റ്റില്‍

ഡൽഹി: രാജ്യത്തെ ഞെട്ടിച്ച പാർലമെന്റ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരൻ പിടിയിൽ. ബിഹാർ സ്വദേശി ലളിത് ഝായാണ് അറസ്റ്റിലായത്. കർത്തവ്യപഥ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ലളിത് ഝായുടെ നിര്‍ദേശ പ്രകാരമാണ് ഡിസംബര്‍ 13ന് അക്രമം നടത്താന്‍ തീരുമാനിച്ചതെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായിരുന്നു.

കല്‍ക്കത്തയില്‍ താമസിക്കുന്ന ഇയാള്‍ അധ്യാപകനാണ്. അക്രമത്തിനു മുന്‍പ് ലളിതും മറ്റുള്ളവരും വീട്ടില്‍ കൂടിക്കാഴ്ച നടത്തിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്. പാര്‍ലമെന്റിനുള്ളില്‍ എല്ലാവരും കടക്കാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ പാസ് ലഭിച്ചില്ല.

പാര്‍ലമെന്റ് ആക്രമണത്തിന്റെ 22-ാം വാര്‍ഷിക ദിനമായ ബുധനാഴ്ചയാണ് വീണ്ടും ആക്രമണം നടന്നത്. സന്നാഹങ്ങള്‍ മറികടന്നു സന്ദര്‍ശക ഗാലറിയില്‍നിന്നു സഭയുടെ തളത്തിലേക്കു ചാടി മൈസൂരു സ്വദേശി ഡി.മനോരഞ്ജൻ (35), ലക്നൗ സ്വദേശി സാഗർ ശർമ (27) എന്നിവര്‍ മുദ്രാവാക്യം വിളിക്കുകയും നിറമുള്ള പുക ബോട്ടിലില്‍ നിന്ന് തുറന്നുവിടുകയുമായിരുന്നു. എംപിമാരും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ഇവരെ കീഴടക്കിയത്.

ബിജെപി മൈസൂര്‍ എംപി പ്രതാപ് സിംഹയുടെ ശുപാർശയിലാണ് സന്ദർശക ഗാലറിയിൽ എത്തിയത്. ഗേറ്റിനു പുറത്ത് പുകക്കുറ്റികൾ കത്തിച്ചു മുദ്രാവാക്യം വിളിച്ച ഹരിയാന ജിന്ദ് സ്വദേശിനി നീലം ദേവി (37), മഹാരാഷ്ട്ര ലാത്തൂർ സ്വദേശി അമോൽ ഷിൻഡെ (25) എന്നിവരെയും പൊലീസ് പിടികൂടി അറസ്റ്റിലായ മറ്റു നാലു പേരെയും കോടതി ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

Leave a Reply

Your email address will not be published. Required fields are marked *