തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം; ചികിത്സയിൽ വീഴ്ചയില്ല, അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മതിയായ ചികിത്സ കിട്ടാതെ കൊല്ലം സ്വദേശി വേണു മരിച്ചെന്ന കുടുംബത്തിൻ്റെ ആരോപണത്തിൽ അന്വേഷണം നടത്തിയ ഡോക്ടർമാരുടെ സംഘം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്ഡയറക്ടർക്ക് റിപ്പോർട്ട് കൈമാറി. ജോയിൻ്റ്  ഡിഎംഇയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. ചികിത്സയിൽ വീഴ്ചയില്ലെന്നാണ്അന്വേഷണത്തിലെ കണ്ടെത്തൽ. കേസ് ഷീറ്റിലും പോരായ്മകൾ കണ്ടെത്തിയിട്ടില്ല.

പ്രോട്ടോക്കോൾ പ്രകാരമുള്ളചികിത്സ വേണുവിന് നൽകിയെന്ന് കാർഡിയോളജി വിഭാഗം ഡോക്ടർമാർ അന്വേഷണ സംഘത്തിന് മുമ്പാകെ മൊഴി നൽകിയിരുന്നു.എന്നാൽ, ആശയവിനിമയത്തിൽ അപാകതയുണ്ടായിട്ടുണ്ടെന്നാണ് നിഗമനം. വേണുവിന്‍റെ ശബ്ദ സന്ദേശം സംബന്ധിച്ച് കുടുംബത്തിന്‍റെ ഭാഗത്തുനിന്ന് കൂടുതൽ വ്യക്തത വരുത്തണമെന്ന നിർദ്ദേശവും റിപ്പോർട്ടിലുണ്ട്. ഇതിനായി വേണുവിന്‍റെ ഭാര്യയിൽ നിന്ന് ഡിഎംഇ വിവരങ്ങൾ തേടും. ഇതിന് ശേഷമായിരിക്കും അന്തിമ റിപ്പോർട്ട് ആരോഗ്യ മന്ത്രിക്ക് കൈമാറുക.