കൊച്ചി: കേരള ഹൈക്കോടതിയിലെ മുൻ ഗവ. പ്ലീഡർ പിജി മനുവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പീഡന പരാതി ഉന്നയിച്ച യുവതിയുടെ ഭർത്താവ് കസ്റ്റഡിയിൽ. എറണാകുളം പിറവത്ത് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ കൊല്ലം വെസ്റ്റ് പൊലീസാണ് പിടികൂടിയത്. ഇയാളുടെ നിരന്തര പ്രേരണയെ തുടർന്ന് മനു തൂങ്ങിമരിച്ചെന്നാണ് പൊലീസ് സംശയിക്കുന്നത്. സോഷ്യൽ മീഡിയയിൽ പ്രചരിച്ച മനുവിന്റെ വീഡിയോ പകർത്തിയത് ഇയാളാണെന്നാണ് പൊലീസ് പറയുന്നത്.
2023ൽ നിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായിരുന്നു മനു. കർശന വ്യവസ്ഥയോടെ ജാമ്യത്തിൽ തുടരുന്നതിനിടയിലാണ് മറ്റൊരു യുവതിയുമായി ബന്ധപ്പെട്ട് മനുവിനെതിരെ ലൈംഗിക പീഡന ആരോപണം ഉയർന്നത്. മനു യുവതിയുടെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചിരുന്നു. വീഡിയോ കൊല്ലം വെസ്റ്റ് പൊലീസ് വിശദമായി പരിശോധിച്ചിരുന്നു.
മനു മരണത്തിന് മുൻപ് കടുത്ത മാനസിക സംഘർഷം അനുഭവിച്ചിരുന്നതായാണ് സഹപ്രവർത്തകൻ കൂടിയായ അഭിഭാഷകൻ ബി.എ.ആളൂർ പ്രതികരിച്ചത്.പീഡന കേസിൽ യുവതിയുടെ വീട്ടിൽ കുടുംബത്തോടൊപ്പം എത്തി മാപ്പ് പറയുന്ന ദൃശ്യങ്ങൾ പുറത്തായതോടെയാണ് മനു മാനസികമായി തകർന്നത്. ഇക്കാരണത്താൽ വീണ്ടും ജയിലിൽ പോകേണ്ടി വരുമെന്ന് മനുവിന് ഭയമുണ്ടായിരുന്നു. ദൃശ്യങ്ങൾ ചിത്രീകരിച്ചവർക്കും പ്രചരിപ്പിച്ചവർക്കും എതിരെ നിയമ നടപടിയുമായി നീങ്ങുമെന്നും മനുവിന്റെ കുടുംബത്തിന് എല്ലാവിധ പിന്തുണയും നൽകുമെന്നും ആളൂർ മാദ്ധ്യമങ്ങളോട് പറഞ്ഞു