‘രാജ്ഭവന്‍ അര്‍എസ്എസ് ശാഖയല്ല; ഭാരതാംബയുടെ കയ്യിലെ കൊടി ആര്‍എസ്എസിന്റെത്’: മുഖ്യമന്ത്രി

രാജ്ഭവനെ ആര്‍എസ്എസ് ശാഖയുടെ നിലവാരത്തിലേയ്ക്ക് താഴ്ത്താന്‍ ശ്രമിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ (pinarayi vijayan). രാജ്ഭവന്‍ രാജ്യത്തെ ഒരു പ്രധാനപ്പെട്ട ഭരണകേന്ദ്രമാണ്. അതുമായി ബന്ധപ്പെട്ട് സ്വകരിക്കുന്ന നടപടികള്‍, അതുമായി ബന്ധപ്പെട്ട് പ്രദര്‍ശിപ്പിക്കുന്ന ചിഹ്നങ്ങള്‍ ഭരണഘടനാ അനുസൃതമായിരിക്കണം. രാജ്ഭവനെ ആര്‍എസ്എസിന്റെ അജണ്ട നടപ്പാക്കുന്ന സ്ഥലമായി മാറ്റാന്‍ പാടില്ലെന്ന് മുഖ്യന്ത്രി പറഞ്ഞു.

രാജ്ഭവന്‍ രാഷ്ട്രീയ പ്രചരത്തിനുള്ള വേദിയായി മാറ്റാന്‍ പാടില്ല. ഇത്തരമൊരു പ്രവണത ഭരണഘടനയോടുള്ള വെല്ലുവിളിയായേ കാണാന്‍ സാധിക്കുകയുള്ളൂ എന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്നതല്ല ഭാരതാംബ എന്ന ചിത്രീകരണം. അതിനാല്‍ തന്നെ അത് അംഗീകരിക്കാന്‍ കഴിയുന്നതല്ല. ഭാരതാംബയുടെ കയ്യിലെ കൊടി ആര്‍എസ്എസിന്റെ കൊടിയായി പൊതുവെ അംഗീകരിച്ചതാണ്. അതിനാല്‍ ആര്‍എസ്എസിന്റെ ചിഹ്നം ആര്‍എസ്എസുകാര്‍ അംഗീകരിച്ചോട്ടെ പക്ഷേ അത് എല്ലാവരും അംഗീകരിക്കണമെന്നത് നിലപാട് അനുവദിക്കില്ല. അതിനായി രാജ്ഭവനെ ഉപയോഗിക്കാനും പാടില്ല.

സ്വാതന്ത്രത്തിനുശേഷം രാജ്യം ഭരണഘടനയ്ക്കു രൂപം നല്‍കിയപ്പോള്‍ അതില്‍ അസന്തുഷ്ടിയും വിയോജിപ്പും ഉയര്‍ത്തിയവരാണ് ആര്‍എസ്എസുകാര്‍. ഭരണഘടനയ്ക്കു പകരം മനുസ്മൃതിയാണ് അവര്‍ ഉയര്‍ത്തിപ്പിടിച്ചത്. അത് ആര്‍എസ്എസിന്റെ മുഖപത്രമായ ഓര്‍ഗനൈസറിന്റെ എഡിറ്റോറിയലിലൂടെ വ്യക്തമാക്കിയ കാര്യമാണ് ഇത്. 1947 ജൂലൈ17 ന് ഓര്‍ഗനൈസറില്‍ പ്രസിദ്ധീകരിച്ച എഡിറ്റോറിയലില്‍ സ്വതന്ത്ര ഇന്ത്യയുടെ പതാക കാവി നിറത്തിലുള്ള പതാകയായിരിക്കണമെന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ടിട്ടുണ്ട്. അതാണ് ഭാരതാംബയുടെ കയ്യില്‍ അവര്‍ ഏല്‍പ്പിച്ചുകൊടുത്തിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു