അൻവറിനെതിരെ വിമര്‍ശനവുമായി പികെ ശ്രീമതി

കണ്ണൂര്‍: പിവി അന്‍വര്‍ പരസ്യനീക്കം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചെങ്കിലും പാര്‍ട്ടിയെ തളര്‍ത്താന്‍ ശ്രമിച്ചെന്ന വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് പികെ ശ്രീമതി. ശത്രുക്കള്‍ക്ക് പാര്‍ട്ടിയെ കൊത്തി വലിക്കാന്‍ ഇട്ടുകൊടുക്കരുതെന്ന് ശ്രീമതി വ്യക്തമാക്കി. അനുഭാവി ആയാലും ആരായാലും ഇത് പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും പാര്‍ട്ടിയാണെന്നും പാര്‍ട്ടിയെ തളര്‍ത്തുന്ന ഇത്തരം നടപടികള്‍ ആരുടെയും ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും പികെ ശ്രീമതി പറഞ്ഞു. ഇതിനിടെ, മുഖ്യമന്ത്രിയോടുള്ള അതൃപ്തി വ്യക്തമാക്കി അദ്ദേഹത്തൊടൊപ്പമുള്ള കവര്‍ ഫോട്ടോ അന്‍വര്‍ ഫേസ് ബുക്ക് പേജില്‍ നിന്ന് നീക്കി.
അന്‍വറിനെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതിന് ശേഷവും വിജയരാഘവനൊഴിക പ്രമുഖ നേതാക്കളൊക്കെ വിമര്‍ശിക്കാന്‍ മടി കാണിച്ചിരുന്നു. പാര്‍ട്ടി സെക്രട്ടറിയേറ്റ് വാര്‍ത്താക്കുറിപ്പിറക്കിയ ശേഷം വിജയി എന്ന മട്ടില്‍ കുറിപ്പ് പുറത്തിറക്കി അന്‍വര്‍ തര്‍ക്കം അവസാനിപ്പിക്കുന്തായി അറിയിച്ചിരുന്നു. അന്‍വര്‍ പാര്‍ട്ടിയെ വെട്ടിലാക്കി എന്ന് പല നേതാക്കള്‍ക്കും അഭിപ്രായമുണ്ടെങ്കിലും പി കെ ശ്രീമതി മാത്രമാണ് തുറന്ന് പറയുന്നത്.
അന്‍വര്‍ വെറും അനുഭാവി മാത്രമാണ്. പാര്‍ട്ടിയെ ശത്രൂക്കള്‍ക്കിട്ട് കൊടുത്തു എന്നിങ്ങനെയുള്ള ശ്രീമതിയുടെ പരാമര്‍ശങ്ങള്‍ പ്രധാനമാണ്. അന്‍വറിന്റെ നീക്കത്തിന് ചില പ്രമുഖരുടെ ഒത്താശയുണ്ടോ എന്ന സംശയവും പാര്‍ട്ടിയില്‍ ബലപ്പെടുന്നുണ്ട്. പിണറായിക്കെതിരായ നീക്കമായും ഇതിനെ കാണുന്നുണ്ട്. സമ്മേളനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ പിണറായു ദുര്‍ബ്ബലനാകുമെന്നും പാര്‍ട്ടിയിലെ സമവാക്യം മാറുമെന്നുമാണ് അന്‍വറിന് ലഭിച്ച് സൂചന. അതോടെ വീണ്ടും പരിഗണന ലഭിക്കുമെന്നും അദ്ദേഹം കരുതുന്നു. ഉറപ്പുകളൊന്നും കിട്ടാതെയാണ് അന്‍വര്‍ പരസ്യനീക്കത്തില്‍ നിന്ന് പിന്മാറിയത്.