വ്യാജരേഖ ആരോപണത്തിൽ സിപിഎമ്മിനെ വെല്ലുവിളിച്ച് പികെ ശശി

പാലക്കാട്: വ്യാജരേഖ ചമച്ചെന്ന ആരോപണത്തില്‍ പ്രതികരണവുമായി ഒറ്റപ്പാലം യുഡിഎഫ് പികെ ശശി. ധൈര്യമുണ്ടെങ്കിൽ കോടതിയിൽ പോകട്ടെയെന്നും ഞാൻ അവിടെ തെളിയിക്കാം, തെറ്റായ രേഖകൾ റിട്ടേണിംഗ് ഓഫീസർക്ക് ബോധ്യപ്പെടേണ്ടേ? ബോധ്യപ്പെട്ടാൽ വരണാധികാരി അത് നിരാകരിക്കില്ലേ? അങ്ങനെയുണ്ടായിട്ടില്ലല്ലോ. സിപിഎമ്മിന്റെത് അളിഞ്ഞ പ്രചാരണമാണെന്നും പികെ ശശി പ്രതികരിച്ചു. നാമനിർദേശക പത്രികയിലെ പേരിലും ജനന തിയതിയിലും പി കെ ശശി കൃത്രിമത്വം കാണിച്ചു എന്നാണ് സിപിഎം നേതൃത്വം ഇന്നലെ ആരോപിച്ചത്.
ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാർത്ഥി പി കെ ശശി നാമനിർദ്ദേശക പത്രികയിലെ പേരിലും വയസ്സിലും കൃത്രിമം കാട്ടിയതായി എൽഡിഎഫ് മണ്ഡലം കമ്മിറ്റിയാണ് ആരോപണം ഉന്നയിച്ചത്. അദ്ദേഹം പഠിച്ച കുലുക്കല്ലൂർ വി എ യുപി സ്കൂളിലെ സർട്ടിഫിക്കറ്റിലുള്ള പേര് ശശിധരൻ പി കെ എന്നാണെന്നും സ്കൂൾ സർട്ടിഫിക്കറ്റിൽ ജനന തീയതിയിലും കൃത്രിമം കാണിച്ചുവെന്നുമാണ് എൽഡിഎഫ് നേതാക്കൾ ആരോപിക്കുന്നത്.