പി കെ ശശി കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു; യുഡിഎഫിലേക്ക് ?

പാലക്കാട്: സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ പി കെ ശശി കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് രാജി. ശശി നാളെ മാധ്യമങ്ങളെ കണ്ടേക്കുമെന്നാണ് സൂചന. പാര്‍ട്ടിയുമായി അകന്നു കഴിയുന്ന പികെ ശശി പോയാലും കുഴപ്പമില്ലെന്ന് കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടിരുന്നു.

ഗോവിന്ദന്റെ പ്രസ്താവനയാണ് പെട്ടെന്നുള്ള രാജിക്ക് ശശിയെ പ്രേരിപ്പിച്ചതെന്നാണ് സൂചന. സിപിഎം ജില്ലാ നേതൃത്വവുമായി പി കെ ശശി ദീര്‍ഘകാലമായി ഇടഞ്ഞു നില്‍ക്കുകയായിരുന്നു. കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്തു നിന്നും ശശിയെ നീക്കണമെന്ന് സിപിഎം പാലക്കാട് ജില്ലാ നേതൃത്വം ആവശ്യപ്പെടുകയും ചെയ്തിരുന്നു. പി.കെ ശശിയെ അനുകൂലിക്കുന്ന വിഭാഗം കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചിരുന്നു.

മണ്ണാര്‍ക്കാട്, കോങ്ങാട്, ഷൊര്‍ണൂര്‍, ഒറ്റപ്പാലം മണ്ഡലങ്ങളില്‍ പി കെ ശശിക്ക് സ്വാധീനമുണ്ട്. ശശിക്കെതിരെ മണ്ണാര്‍ക്കാട്ടെ സിപിഎം പ്രവര്‍ത്തകര്‍ കൊലവിളി പ്രസംഗം നടത്തിയതും പാര്‍ട്ടിയുമായി അകലുന്നതിന് കാരണമായിരുന്നു. അടുത്തിടെ പി കെ ശശിയെ പരസ്യമായി തള്ളി സിപിഎം ജില്ലാ സെക്ട്രടറി ഇഎന്‍ സുരേഷ് ബാബുവും രംഗത്തു വന്നിരുന്നു. ബ്രാഞ്ചിലിരിക്കുന്നത് ശശിയുടെ കഴിവുകേടു കൊണ്ടാണെന്നായിരുന്നു സുരേഷ് ബാബു അഭിപ്രായപ്പെട്ടത്.

സിപിഎം വിട്ടാല്‍ പി കെ ശശി കോണ്‍ഗ്രസില്‍ ചേരുമോ, അതോ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുമോ എന്നതും പാലക്കാട്ടെ ജനങ്ങള്‍ ഉറ്റുനോക്കുന്നു. ഷൊര്‍ണൂരില്‍ മല്‍സരിച്ചാല്‍ ശശിക്ക് വിജയിക്കാനാകുമെന്നാണ് യുഡിഎഫ് കരുതുന്നത്. എന്നാല്‍ യാതൊരു സ്വാധീനവും ശശിക്ക് ഉണ്ടാക്കാനാവില്ലെന്നാണ് സിപിഎം പറയുന്നത്. വി.കെ ശ്രീകണ്ഠന്‍ എം.പി ശശിയുമായി സംസാരിച്ചിരുന്നു.

മന്ത്രി എം ബി രാജേഷുമായുള്ള ശക്തമായ അഭിപ്രായവ്യത്യാസമാണ് ശശിയെ പാര്‍ട്ടിയുടെ നടപടിക്ക് വിധേയമാക്കിയത്. ലൈംഗികാരോപണത്തെക്കുറിച്ച് എകെ ബാലനും പികെ ശ്രീമതിയും നടത്തിയ അന്വേഷണത്തെതുടര്‍ന്നാണ് ശശിയെ ബ്രാഞ്ചിലേക്ക് തരം താഴ്ത്തിയത്. 2011-2016 കാലത്താണ് പി കെ ശശി ഷൊര്‍ണൂര്‍ എംഎല്‍എ ആയിരുന്നത്. 2024 ഒക്ടോബറിലാണ് പാര്‍ട്ടിയുടെ നേതൃനിരയില്‍നിന്ന് ജില്ലാ കമ്മിറ്റിയംഗമായിരുന്ന ശശിയെ പാര്‍ട്ടി പുറത്താക്കിയത്.