പത്തനംതിട്ടയിലെ സ്വകാര്യ അനാഥാലയത്തിലെ പോക്‌സോ കേസ്; നടത്തിപ്പുകാരിയുടെ മകനെ പ്രതിചേര്‍ത്തു

പത്തനംതിട്ട: പത്തനംതിട്ടയിലെ സ്വകാര്യ അനാഥാലയവുമായി ബന്ധപ്പെട്ട പോക്‌സോ കേസില്‍ നടത്തിപ്പുകാരിയുടെ മകനെ പ്രതിചേര്‍ത്തു. അന്തേവാസിയായിരുന്ന കാലത്ത് പെണ്‍കുട്ടി ഗര്‍ഭിണിയായെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടി ഗര്‍ഭിണിയായത്മറച്ചുവെക്കാന്‍ മകനെക്കൊണ്ട് വിവാഹം കഴിപ്പിച്ചു.

അനാഥാലയ നടത്തിപ്പുകാരിയുടെ മകന്‍ അന്തേവാസിയായ പെണ്‍കുട്ടിയെ കഴിഞ്ഞ ഒക്ടോബറിലാണ് വിവാഹം കഴിച്ചത്. കഴിഞ്ഞ മാസം രണ്ടാം തീയതി കുട്ടി പ്രസവിച്ചു. പെണ്‍കുട്ടി ഗര്‍ഭിണിയായത് പ്രായപൂര്‍ത്തിയാകും മുന്‍പാണെന്നും, അത് മറച്ചുവയ്ക്കാന്‍ സ്ഥാപന നടത്തിപ്പുകാരി വളരെ വേഗം വിവാഹം നടത്തിയതാണെന്നും പരാതി ഉയര്‍ന്നു. രേഖാമൂലം കിട്ടിയ പരാതി സിഡബ്ല്യൂസി പൊലീസിന് കൈമാറുകയായിരുന്നു. പ്രസവം കൈകാര്യം ചെയ്ത ഡോക്ടറുടെ മൊഴി ഉള്‍പ്പെടെ രേഖപ്പെടുത്തിയ ശേഷമാണ് അടൂര്‍ പൊലീസ് പോക്‌സോ കേസെടുത്തത്.

അനാഥാലയം നടത്തിപ്പുകാരിക്കെതിരെയും കേസെടുത്തിട്ടുണ്ട്. അന്തേവാസിയായ മറ്റൊരു പെണ്‍കുട്ടിയെ തല്ലി എന്ന പരാതിയിലാണ് ഇവര്‍ക്കെതിരായ കേസെടുത്തത്. മുറ്റം വൃത്തിയാക്കിയില്ല എന്ന് ആരോപിച്ച് നടത്തിപ്പുകാരി തല്ലി എന്നാണ് കൗണ്‍സിലിങ്ങില്‍ പെണ്‍കുട്ടി പരാതിപ്പെട്ടത്. പ്രതികളുടെ മുന്‍കൂര്‍ ജാമ്യ അപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. പ്രതിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് പൊലീസ് കോടതിയോട് അഭ്യര്‍ത്ഥിച്ചു.