ഫിലിപ്പ് മമ്പാടന്‍ പ്രതിയായ പോക്‌സോ കേസ്: അന്വേഷണത്തിന് പ്രത്യേക സംഘം

മലപ്പുറം: സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറും മുന്‍ പൊലീസുകാരനുമായ മോട്ടിവേഷണല്‍ സ്പീക്കര്‍ ഫിലിപ്പ് മമ്പാടിനെതിരായ പോക്‌സോ കേസിന്റെ അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറി. നിലമ്പൂര്‍ ഡിവൈഎസ്പി വി.വി. ലതീഷിന് അന്വേഷണ ചുമതല നല്‍കിയതായി ജില്ലാ പൊലീസ് മേധാവി ആര്‍. വിശ്വനാഥ് ഉത്തരവിട്ടു.

മാനസിക വെല്ലുവിളി നേരിടുന്ന 16കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് ഫിലിപ്പ് മമ്പാട് അറസ്റ്റിലായത്. പ്രതി കാഞ്ഞങ്ങാട്ടെ ഒരു ഹോട്ടലില്‍ മുറി എടുത്തത് സര്‍വീസിലിരിക്കെ ഉപയോഗിച്ചിരുന്ന പൊലീസ് ഐഡി കാര്‍ഡ് കാണിച്ചാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രേഡ് എസ്.ഐ. ആയിരിക്കെ സ്വമേധയാ വിരമിച്ച ശേഷം ഫിലിപ്പ് മമ്പാട് മോട്ടിവേഷണല്‍ സ്പീക്കറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

പെണ്‍കുട്ടിയെ ഉപദ്രവിക്കണമെന്ന ഉദ്ദേശത്തോടെ തന്നെയാണ് പ്രതി കൂട്ടിക്കൊണ്ടുപോയതെന്നും, സംഭവം പുറത്തായതിന് പിന്നാലെ അതിജീവിതയുടെ കുടുംബവുമായി ഒത്തുതീര്‍പ്പിന് ശ്രമിച്ചതായും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

സാക്ഷികളെ സ്വാധീനിക്കാനും വിദേശത്തേക്ക് കടക്കാനും സാധ്യതയുള്ളതിനാല്‍ പ്രതിക്ക് ജാമ്യം നല്‍കരുതെന്നും പൊലീസ് കോടതിയില്‍ അറിയിച്ചു. കേസില്‍ സമഗ്രമായ അന്വേഷണം നടത്തുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായി പൊലീസ് അറിയിച്ചു.