വിജയ് ബാബുവിനെതിരെ നിർണായക തെളിവുകളായ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തി പൊലീസ്

കൊച്ചി: ബലാത്സംഗം കേസില്‍ വിജയ് ബാബുവിനെതിരെ നിർണായക തെളിവുകളായ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ആഡംബര ഹോട്ടലില്‍ പരാതിക്കാരിക്ക് ഒപ്പം എത്തിയതിന്റെ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്.
പീഡനപരാതി ബലപ്പെടുത്തുന്ന തരത്തിൽ ചലച്ചിത്ര പ്രവർത്തകരും ഹോട്ടൽ ജീവനക്കാരും അടക്കം 8 സാക്ഷികളുടെ മൊഴികളും പൊലീസിന് ലഭിച്ചു. 5 ഇടങ്ങളില്‍ പീഡനം നടന്നു. ഈ സ്ഥലങ്ങളിലെല്ലാം വിജയ് ബാബു എത്തിയതിനാണ് പൊലീസിന് തെളിവ് ലഭിച്ചിരിക്കുന്നത്. അതിനിടയില്‍ വിജയ് ബാബു മുന്‍കൂര്‍ ജാമ്യാപേക്ഷ തേടി ഹൈക്കോടതിയെ സമീപിക്കും.
കൊച്ചി പനമ്പള്ളി നഗറിലെ ആഡംബര ഹോട്ടലിൽ നിന്നാണ് നിർണായകമായ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്. പരാതിക്കാരി പറയുന്നത് കഴിഞ്ഞ മാർച്ച് 13 മുതൽ ഏപ്രിൽ 14 വരെയുള്ള തീയതികളിൽ അഞ്ച് സ്ഥലത്ത് തന്നെ വിജയ് ബാബു കൊണ്ടുപോയി എന്നാണ്. മയക്കുമരുന്നും മദ്യവും നൽകി അർധബോധാവസ്ഥയിൽ വിജയ് ബാബു ബലാത്സംഗത്തിന് ഇരയാക്കി എന്നും പരാതിയിലുണ്ട്. പീഡനവിവരം പുറത്തു പറഞ്ഞാൽ കൊല്ലും എന്നതടക്കമുള്ള ഭീഷണി തനിക്കുണ്ടായെന്നും നടിയുടെ പരാതിയിൽ പറഞ്ഞിരുന്നു.