പൊലീസ് മേധാവി: എഡിജിപിമാർ വേണ്ടെന്ന് കേന്ദ്രം

തിരുവനന്തപുരം ∙ സംസ്ഥാന പൊലീസ് മേധാവിയാകാൻ ഡിജിപിമാർ അല്ലാതെ എഡിജിപിമാരുടെ പേരുകൾ ചുരുക്കപ്പട്ടികയിൽ വേണ്ടെന്നു സംസ്ഥാനങ്ങളോടു യുപിഎസ്‌സി നിർദേശിച്ചു. മുൻവർഷങ്ങളിൽ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച എഡിജിപിമാരെ സീനിയർ ഡിജിപിമാരെ മറികടന്ന് സംസ്ഥാന പൊലീസ് മേധാവിമാരായി നിയമിച്ചതാണു നിർദേശത്തിനു കാരണം

എന്നാൽ, എം.ആർ.അജിത്കുമാർ, എസ്പിജിയിൽ ഡപ്യൂട്ടേഷനിലുള്ള സുരേഷ് രാജ് പുരോഹിത് എന്നീ 2 എഡിജിപിമാർ ഉൾപ്പെട്ട ആറംഗ പട്ടികയ്ക്കു മാറ്റമില്ലെന്നാണു കേരളത്തിന്റെ മറുപടി. മുൻപു ഡിജിപിയായിരിക്കെ അനിൽകാന്തിനും ഇപ്പോൾ എസ്.ദർവേഷ് സാഹിബിനും വിരമിച്ച ശേഷം ഒരു വർഷം സർവീസ് നീട്ടി നൽകിയതിനാലാണ് അജിത്തും സുരേഷും ഡിജിപി തസ്തികയിൽ എത്താൻ വൈകിയതെന്നാണ് സംസ്ഥാനം ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ 2 പ്രാവശ്യവും 30 വർഷം സർവീസുള്ള എഡിജിപിമാരുടെ പട്ടികയാണ് അയച്ചതെന്നും മറുപടിയിലുണ്ട്. 25 വർഷം പൂർത്തിയാകുമ്പോഴാണ് എഡിജിപിമാരായി സ്ഥാനക്കയറ്റം ലഭിക്കുന്നത്.

സംസ്ഥാന പൊലീസ് മേധാവിയാകുന്നതിനു സീനിയോറിറ്റിക്കാണു യുപിഎസ്‌സിയുടെ പ്രഥമ പരിഗണന. ഡിജിപി തസ്തികയിലുള്ളവർക്കെതിരെ വിജിലൻസ് കേസ് ഉണ്ടെങ്കിലോ കേന്ദ്ര അന്വേഷണ ഏജൻസി എന്തെങ്കിലും ഗുരുതരമായ കുറ്റങ്ങൾ കണ്ടെത്തിയാലോ മാത്രമേ താഴെയുള്ളവരെ പരിഗണിക്കൂ. നിധിൻ അഗർവാൾ, റവാഡ ചന്ദ്രശേഖർ, അഗ്നിരക്ഷാസേന മേധാവി യോഗേഷ് ഗുപ്ത, വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാം എന്നിവരാണ് കേരളം നൽകിയ പട്ടികയിലെ ഡിജിപിമാർ.

ഇതിൽ 3 പേരുടെ പട്ടികയാണു തിരിച്ചയയ്ക്കുക. ഇതിൽ റവാഡ ചന്ദ്രശഖറിനെ കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റിൽ സെക്രട്ടറി (സെക്യൂരിറ്റി) തസ്തികയിൽ നിയമിച്ചതിനാൽ കേരളത്തിലേക്കു വരാൻ തയാറല്ലെങ്കിൽ മനോജ് ഏബ്രഹാം 3 പേരുടെ പട്ടികയിൽ വരും. എന്നാൽ, സംസ്ഥാന പൊലീസ് മേധാവിയായാൽ ഒരു വർഷം കൂടി സർവീസ് നീട്ടിക്കിട്ടുമെന്ന ആനുകൂല്യം റവാഡ ചന്ദ്രശേഖറിനുണ്ട്. അതിനിടെ 2 ഡിജിപിമാരോടു താൽപര്യമില്ലെങ്കിൽ അക്കാര്യം രേഖാമൂലം അറിയിക്കാമെന്ന നിർദേശം സംസ്ഥാനം തന്നെ മുന്നോട്ടുവച്ചതായും സൂചനയുണ്ട്.