നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പൊലീസ് തലപ്പത്ത് മാറ്റം

ചെന്നൈ : നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട് പൊലീസ് മേധാവിയെ മാറ്റി ഇലക്ഷൻ കമ്മിഷൻ. ക്രമസമാധാന വിഭാഗം ഡി.ജി.പി ജി. വെങ്കിട്ടരാമനെയാണ് മാറ്റിയത്. പകരം സന്ദീപ് റായ് റാത്തോറിനെ നിയമിച്ച് ഉത്തരവിട്ടു. 1992 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ് സന്ദീപ് റായ് റാത്തോർ. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊലീസ് നടപടികളുടെ മേൽനോട്ട ചുമതല സന്ദീപ് റായ് റാത്തോറിനായിരിക്കും. തിരഞ്ഞെടുപ്പ് കമ്മിഷൻ സെക്രട്ടറി ലത ത്രിപാഠിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
സംസ്ഥാനത്തെ മറ്റ് പൊലീസ് തസ്തികകളിലും ഇലക്ഷൻ കമ്മിഷൻ മാറ്റം വരുത്തിയിട്ടുണ്ട്. താംബരം സിറ്റി പൊലീസ് കമ്മിഷണറായിരുന്ന എ. അമൽരാജിന് പകരം സഞ്ജയ് കുമാറിനെ നിയമിച്ചു. ആർ.വി. രമ്യ ഭാരതിയെ കോയമ്പത്തൂർ വെസ്റ്റ് സോൺ ഐ.ജിയായി നിയമിച്ചു. മധുര സിറ്റി പൊലീസ് കമ്മിഷണായി അഭിഷേക് ദീക്ഷിതിനെ നിയമിച്ചു, തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നത് വരെ ഈ ഉദ്യോഗസ്ഥർ തത്സ്ഥാനങ്ങളിൽ തുടരും.
പുതിയ ഉദ്യോഗസ്ഥർ വെള്ളിയാഴ്ച രാവിലെ 11ന് ചുമതലയേൽക്കാനും കമ്മിഷൻ നിർദ്ദേശിച്ചു. ഡി.എം.കെ സർക്കാർ നിയമിച്ച് പൊലീസ് ഉദ്യോഗസ്ഥർ ഉന്നത പദവികളിൽ തുടരുന്നതിന് എതിരെ ബി.ജെ.പി നേതാക്കളിൽ നിന്ന് വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇലക്ഷൻ കമ്മിഷന്റെ നടപടി.