അശ്ലീല ഭാഷയിൽ പൊലീസിനെതിരെ മുദ്രാവാക്യം വിളച്ചു; കണ്ണപുരത്ത് 40 ബി.ജെ.പി പ്രവർത്തകർക്കെതിരെ കേസ്

ബിജെപി കണ്ണപുരത്ത് പുനഃസ്‌ഥാപിച്ച കൊടിമരം വീണ്ടും പൊലീസ് നീക്കം ചെയ്തു. ഇന്നു രാവിലെയാണു കണ്ണപുരം പൊലീസിന്റെ നേതൃത്വത്തിൽ കണ്ണപുരം ചൈനാക്ലേ റോഡിന് സമീപത്തെ ബിജെപിയുടെയും സിപിഎമ്മിന്റെയും കൊടിമരങ്ങളും പ്രചാരണ ബോർഡുകളും മുഴുവൻ നീക്കം ചെയ്തത്.
ബിജെപി സ്‌ഥാപക ദിനത്തിൽ സ്‌ഥാപിച്ച കൊടിമരം സംഘർഷസാധ്യത കണക്കിലെടുത്ത് കണ്ണപുരം ഇൻസ്പെക്‌ടർ പി.ബാബുമോന്റെ നേതൃത്വത്തിൽ പൊലീസ് നീക്കം ചെയ്‌തിരുന്നു. തുടർന്നു തിങ്കളാഴ്‌ച വൈകിട്ട് ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ.വിനോദ് കുമാറിന്റെ നേതൃത്വത്തിൽ കണ്ണപുരത്ത് കൊടിമരം പുനഃസ്ഥാപിച്ചു.
ബിജെപിയുടെ കൊടിമരം പൊലീസ് നീക്കം ചെയ്‌തതിൽ പ്രതിഷേധിച്ച് തിങ്കളാഴ്‌ച രാത്രി ബിജെപി കല്യാശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണപുരം പൊലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തുകയും, പൊലീസ് ഇൻസ്പെക്ടർക്കെതിതെ അശ്ലീല ഭാഷയിൽ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. കെഎസ്‌ടിപി റോഡ് ഉപരോധിച്ചു. സംഭവത്തിൽ ബിജെപി സംസ്‌ഥാന സെക്രട്ടറി കെ. രഞ്ജിത്ത് അടക്കം കണ്ടാലറിയാവുന്ന 40 ബിജെപി പ്രവർത്തകർക്കെതിരെ കണ്ണപുരം പൊലീസ് കേസെടുത്തിട്ടുണ്ട്.