വിജയ്‌യുടെ പ്രചാരണ വാഹനം പിടിച്ചെടുക്കാന്‍ പൊലീസ്

മദ്രാസ് ഹൈക്കോടതി പരാമര്‍ശത്തിന് പിന്നാലെ തമിഴക വെട്രി കഴകം നേതാവ് വിജയ്‌യുടെ പ്രചാരണ വാഹനം പിടിച്ചെടുക്കാന്‍ പൊലീസ്. വാഹനം സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചിട്ട് നിര്‍ത്താതെ പോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഹൈക്കോടതി ഉത്തരവില്‍ ഇക്കാര്യം പരാമര്‍ശിച്ചിരുന്നു

ടിവികെ അധ്യക്ഷന്‍ വിജയ്യുടെ കാരവാന്‍ പിടിച്ചെടുക്കണമെന്നും കാരവാന് ഉള്ളിലും പുറത്തുമുള്ള സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കണ മെന്നും ഹൈക്കോടതി ഉത്തരവിലുണ്ട്.
കരൂരില്‍ നടന്ന ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയാറായില്ലെന്ന് വിജയ്‌ക്കെതിരെയും ഉത്തരവില്‍ വിമര്‍ശനമുണ്ട്.

വിജയ് ഖേദം പ്രകടിപ്പിച്ച് ഒരു പോസ്റ്റ് പോലും ഇട്ടിരുന്നില്ല. മനുഷ്യജീവന് ടിവികെ നല്‍കുന്ന വില എന്തെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. വിജയ്യുടെ ഒളിച്ചോട്ടത്തില്‍ അപലപിക്കുകയാണെന്നും കോടതി വ്യക്തമാക്കി.

ദുരന്തസ്ഥലത്ത് നിന്ന് ലഭ്യമായ എല്ലാ സിസിടിവി ദൃശ്യങ്ങളും ശേഖരിക്കണമെന്നും കരൂര്‍ എസ്‌ഐയുടെ കൈയിലുള്ള രേഖകള്‍ എല്ലാം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണമെന്നും മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ തള്ളിയ കോടതി ഐപിഎസ് ഉദ്യോഗസ്ഥയായ അശ്ര ഗര്‍ഗിന് അന്വേഷണ ചുമതല നല്‍കി പ്രത്യേക സംഘത്തെ (എസ്‌ഐടി) നിയോഗിക്കുകയായിരുന്നു. സംഘത്തില്‍ രണ്ട് വനിത പൊലീസ് ഉദ്യോഗസ്ഥരാണുള്ളത്.