തപാല്‍ വോട്ട് ക്രമക്കേട്; ജി സുധാകരന്‍ നിയമക്കുരുക്കിലേയ്ക്ക്

തിരുവനന്തപുരം: തപാല്‍വോട്ടുകള്‍ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന വിവാദ വെളിപ്പെടുത്തലില്‍ മുന്‍ മന്ത്രി ജി സുധാകരന്‍ നിയമക്കുരുക്കിലേയ്ക്ക്. സുധാകരന്റെ വെളിപ്പെടുത്തലില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്ത് അന്വേഷണം നടത്താന്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കി. വിശദമായ അന്വേഷണം നടത്താനാണ് നിര്‍ദേശം. അടിയന്തര നടപടി സ്വീകരിക്കാനാണ് ആലപ്പുഴ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കിയത്.

വെളിപ്പെടുത്തലില്‍ തുടര്‍ നടപടിക്കുള്ള നിയമ വശം പരിശോധിക്കുകയാണെന്നും അത്യന്തം ഗൗരവമുള്ള കാര്യമാണിതെന്നും കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ആലപ്പുഴയില്‍ എന്‍ജിഒ യൂണിയന്‍ സമ്മേളനത്തില്‍ നടത്തിയ വെളിപ്പെടുത്തലാണ് സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന് കുരുക്കാകുന്നത്.

തപാല്‍ വോട്ട് പൊട്ടിച്ച് തിരുത്തി വോട്ട് സിപിഎം സ്ഥാനാര്‍ഥിക്ക് അനുകൂലമാക്കിയെന്നാണ് വെളിപ്പെടുത്തല്‍. കമ്മീഷന്‍ കേസെടുത്താലും കുഴപ്പമില്ലെന്നാണ് ജി.സുധാകരന്‍ പറഞ്ഞത്. തെരഞ്ഞെടുപ്പ് ക്രമക്കേടിനെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അവഗണിക്കാനാകില്ല . ഈ സാഹചര്യത്തിലാണ് തുടര്‍ നടപടിയുടെ നിയമവശം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കുന്നത്.

1989 ല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ കെവി ദേവദാസ് സിപിഎം സ്ഥാനാര്‍ഥിയായി മത്സരിച്ചപ്പോഴാണ് താന്‍ ഉള്‍പ്പെടെയുള്ളവര്‍ തപാല്‍ വോട്ട് തിരുത്തിയെന്ന് സുധാകരന്‍ പറയുന്നത്. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ വെച്ച് സര്‍ക്കാര്‍ ജീവനക്കാരുടെ തപാല്‍ വോട്ടുകള്‍ തിരുത്തിയെന്നാണ് വെളിപ്പെടുത്തല്‍. സിപിഎം സര്‍വീസ് സംഘടനകളില്‍ അംഗമായിരുന്നവരില്‍ 15 ശതമാനത്തിന്റെ വോട്ട് ദേവദാസിന് ആയിരുന്നില്ലെന്നും സുധാകരന്‍ പറയുന്നു. 36 വര്‍ഷം മുമ്പത്തെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വക്കം പുരുഷോത്തമനാണ് വിജയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *