കര്‍ണാടകത്തില്‍ മുഖ്യമന്ത്രി കസേരയ്ക്കായുള്ള പോര് കടുക്കുന്നു; കോണ്‍ഗ്രസില്‍ നേതൃമാറ്റ ചര്‍ച്ചകള്‍ സജീവം

കര്‍ണാടകയില്‍ മുഖ്യമന്ത്രി പദവിയെ ചുറ്റിപ്പറ്റിയുള്ള അധികാരപോരാട്ടം കോണ്‍ഗ്രസിനകത്ത് വീണ്ടും ശക്തമാകുന്നു. കോണ്‍ഗ്രസില്‍ നേതൃമാറ്റം അനിവാര്യമാണെന്ന് ഒരു വിഭാഗം നേതാക്കള്‍ തുറന്ന ആവശ്യം ഉയര്‍ത്തിയ സാഹചര്യത്തില്‍, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ 26ന് ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തും. സംസ്ഥാനത്ത് അധികാര കൈമാറ്റം ഉടന്‍ ഉണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ വീണ്ടും സജീവമായതോടെയാണ് രാഷ്ട്രീയ അന്തരീക്ഷം ചൂടുപിടിച്ചത്.

മുഖ്യമന്ത്രി പദവിയിലേക്ക് നീക്കം ശക്തമാക്കിയെന്നാണ് ഡി കെ ശിവകുമാറിനെ കുറിച്ചുള്ള സൂചനകള്‍. എന്നാല്‍ താന്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ. തന്റെ രാഷ്ട്രീയജീവിതം എളുപ്പമൊന്നുമല്ലായിരുന്നുവെന്നും ഒട്ടേറെ ഗൂഢാലോചനകളെ അതിജീവിച്ചാണ് ഈ നിലയില്‍ എത്തിയതെന്നും അദ്ദേഹം എക്സില്‍ കുറിച്ചു. അധികാര കൈമാറ്റ ചര്‍ച്ചകള്‍ ശക്തമായതോടെയാണ് സിദ്ധരാമയ്യ നിലപാട് കൂടുതല്‍ കടുപ്പിച്ചത്.

ഇതിനിടെ വിഷയത്തില്‍ പരസ്യ പ്രതികരണത്തിന് ഡി കെ ശിവകുമാര്‍ തയ്യാറായിട്ടില്ല. എന്നാല്‍ തുടര്‍നടപടികള്‍ക്കായി അദ്ദേഹം വ്യാഴാഴ്ച ഡല്‍ഹിയിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം മന്ത്രി സതീഷ് ജര്‍ക്കിഹോളിയുടെ നേതൃത്വത്തിലുള്ള സംഘം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ കണ്ടിരുന്നു. ഉചിതമായ സമയത്ത് തീരുമാനം ഉണ്ടാകുമെന്ന ഉറപ്പ് ഖര്‍ഗെ നല്‍കിയതായി ജര്‍ക്കിഹോളി പറഞ്ഞു.

അതേസമയം ദളിത് മുഖ്യമന്ത്രി വേണമെന്ന ആവശ്യവുമായി മന്ത്രി എച്ച് സി മഹാദേവപ്പ രംഗത്തെത്തിയതോടെ കോണ്‍ഗ്രസിനകത്തെ വിഭാഗീയത കൂടുതല്‍ ശക്തമായിരിക്കുകയാണ്. സംസ്ഥാനത്ത് അധികാര കൈമാറ്റത്തെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ അടുത്ത ദിവസങ്ങളിലും രൂക്ഷമാകുമെന്നാണ് സൂചന.