ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപും തമ്മിൽ ഈ മാസം കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ട്. ഫെബ്രുവരി 13ന് വാഷിംഗ്ടൺ ഡി.സിയിൽ വച്ചായിരിക്കും ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്. മോദിയും ട്രംപും തമ്മിലുള്ള ഫോൺ സംഭാഷണത്തിൽ ഇക്കാര്യം സ്ഥിരീകരിച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. ഫ്രാൻസിൽ 10,11 തീയതികളിൽ നടക്കുന്ന എ.ഐ ഉച്ചകോടിക്കു ശേഷമായിരിക്കും മോദി വാഷിംഗ്ടണിലേക്ക് പോകുന്നത്.
ഫെബ്രുവരി 12ന് വൈകിട്ടാണ് മോദി അമേരിക്കയിലെത്തുക. രണ്ട് ദിവസം അവിടെ തങ്ങുന്ന മോദിക്ക് വൈറ്റ് ഹൗസ് സന്ദർശനമടക്കം മറ്റ് ഔദ്യോഗിക പരിപാടികളുമുണ്ട്. വൈറ്റ് ഹൗസിൽ ഒരുക്കുന്ന അത്താഴവിരുന്നിൽ മോദി പങ്കെടുക്കുമെന്നും റിപ്പോർട്ടുണ്ട്. താരിഫ് വിഷയം, അനധികൃത കുടിയേറ്റം എന്നിവയിൽ ഇരുനേതാക്കളും ചർച്ച നടത്താനും സാദ്ധ്യതയുണ്ട്.