തിരുവനന്തപുരം: ഭാസ്‌കര കാരണവർ വധക്കേസിൽ ഒന്നാം പ്രതി ഷെറിന്റെ ശിക്ഷയിൽ ഇളവ് നൽകാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഷെറിന്റെ ശിക്ഷ 14 വർഷമായി ഇളവ് ചെയ്തു. ശിക്ഷാ കാലയളവ് 14 വർഷം പൂർത്തിയാക്കിയ സാഹചര്യത്തിൽ ഷെറിന് ഇളവ് നൽകാൻ മന്ത്രിസഭ യോഗം തീരുമാനിക്കുകയായിരുന്നു. ഭാസ്‌കര കാരണവരെ മകന്റെ ഭാര്യയായ ഷെറിൻ 2009 നവംബറിലാണ് കൊലപ്പെടുത്തിയത്.
ഷെറിന്റെ വഴിവിട്ട ബന്ധങ്ങളും പ്രണയങ്ങളും അറിഞ്ഞതോടെയാണ് കൊലയ്ക്കുള്ള പദ്ധതി തയ്യാറാക്കിയത്. അമേരിക്കയിൽ നിന്ന് നാട്ടിലെത്തിയ കാരണവരെ ഉറക്കത്തിനിടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേസിൽ ഷെറിന് പുറമെ ബാസിത്ത് അലി, നിഥിൻ എന്ന ഉണ്ണി, ഷാനു റഷീദ് എന്നിവരെയും കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. 2010 ജൂൺ 11ന് ആണ് കാരണവർ കൊലക്കേസിൽ വിധി വരുന്നത്. 2010 ജൂൺ 11ന് ആണു മാവേലിക്കര അതിവേഗ കോടതി ശിക്ഷിച്ച് ഷെറിൻ പൂജപ്പുര സെൻട്രൽ ജയിലിലെത്തിയത്.തുടർന്ന് ഇവരെ നെയ്യാറ്റിൻകര വനിതാ ജയിലിലേക്ക് മാറ്റി. അവിടെ മൊബൈൽ ഫോൺ അനധികൃതമായി ഉപയോഗിച്ചെന്ന് കണ്ടെത്തിയതോടെ അച്ചടക്ക നടപടിയുടെ ഭാഗമായി 2015 മാർച്ചിൽ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.
അവിടെ വെയിൽ കൊള്ളാതിരിക്കാൻ ഇവർക്കു ജയിൽ ഡോക്ടർ കുട അനുവദിച്ചത് വലിയ വിവാദമായിരുന്നു. കൂടാതെ ജയിൽ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയും ഉയർന്നു. 2017 മാർച്ചിൽ തിരുവനന്തപുരം വനിത ജയിലിലേക്ക് മാറ്റി.സംസ്ഥാനത്തെ ജയിലുകളിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന വനിതാ തടവുകാരിൽ പരോൾ നേടുന്ന കാര്യത്തിൽ ഷെറിനായിരുന്നു ഒന്നാം സ്ഥാനത്ത്. ആറു വർഷത്തിനിടെ 22 തവണയായി ഇവർക്കു ലഭിച്ചത് 444 ദിവസത്തെ പരോൾ. 2012 മാർച്ചിനും ഈ വർഷം ജനുവരിക്കുമിടയിൽ 345 ദിവസത്തെ സാധാരണ പരോൾ. 2012 ഓഗസ്റ്റ് മുതൽ 2017 ഒക്ടോബർ വരെ 92 ദിവസത്തെ അടിയന്തര പരോൾ. ഹൈക്കോടതിയിൽനിന്ന് ഒരാഴ്ചത്തെ അടിയന്തര പരോൾ കൂടി ലഭിച്ചു. തടവുകാർക്ക് ശിക്ഷാ ഇളവു നൽകാൻ സംസ്ഥാന സർക്കാർ ഗവർണർക്ക് നൽകിയ ആദ്യ പട്ടികയിലും ഇവർ ഇടം നേടിയിരുന്നു.