ഇറാന്‍ അനുകൂല പ്രതിഷേധങ്ങള്‍; കശ്മീര്‍ താഴ്വരയില്‍ കടുത്ത നിയന്ത്രണങ്ങള്‍

ഇറാന്‍ അനുകൂല പ്രതിഷേധങ്ങള്‍ അക്രമാസക്തമാകുന്ന പശ്ചാത്തലത്തില്‍ കശ്മീര്‍ താഴ്വരയിലെ പത്ത് ജില്ലകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇന്റര്‍നെറ്റ് വേഗത കുറയ്ക്കുകയും സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും രണ്ട് ദിവസത്തേക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തു. ശ്രീനഗര്‍, ദോഡ, അനന്ത്നാഗ് ജില്ലകളില്‍ മത സംഘടനകള്‍ പ്രഖ്യാപിച്ച ബന്ദ് പൂര്‍ണമായും ആചരിച്ചു.

വാഹന പരിശോധനയും സുരക്ഷാ നിരീക്ഷണവും ശക്തമാക്കിയിട്ടും ശ്രീനഗറില്‍ പ്രതിഷേധത്തിനിടെ സംഘര്‍ഷമുണ്ടായി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ സുരക്ഷാസേന കണ്ണീര്‍വാതകം പ്രയോഗിക്കുകയും അക്രമാസക്തമായ ആള്‍ക്കൂട്ടത്തിനുനേരെ ലാത്തി പ്രയോഗിക്കുകയും ചെയ്തു. ബന്ദ് പ്രഖ്യാപനത്തെ തുടര്‍ന്ന് ശ്രീനഗര്‍, ദോഡ, അനന്ത്നാഗ് മേഖലകളില്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു.

പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ലഖ്നൗ, റായ്പുര്‍, ഡല്‍ഹി, ജയ്പുര്‍ നഗരങ്ങളിലും സുരക്ഷ ശക്തമാക്കി. പ്രകോപനപരമായ പ്രസംഗങ്ങളും പ്രതിഷേധത്തിനിടെ സംഘര്‍ഷ സാധ്യതയും പരിഗണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.