മാനനഷ്ടക്കേസില്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി

മോദി പരാമര്‍ശം സംബന്ധിച്ചുള്ള അപകീര്‍ത്തി കേസില്‍, സൂറത്ത് കോടതിയുടെ ശിക്ഷാ വിധിയിയ്‌ക്കെതിരെയാണ് അപ്പീല്‍ സമര്‍പ്പിച്ചത്. കേസില്‍ കുറ്റക്കാരനെന്ന് വിധിച്ചതോടെയാണ് എം പി സ്ഥാനത്ത് നിന്ന് രാഹുല്‍ ഗാന്ധി അയോഗ്യത നേരിട്ടത്. ശിക്ഷ സൂറത്ത് കോടതി സ്റ്റേ ചെയ്യാതെ വന്നതോടെ രാഹുല്‍ ഗുജറാത്ത് ഹൈക്കോടതിയെയും സമീപിച്ചിരുന്നു. എന്നാല്‍ നിരാശയായിരുന്നു ഫലം. പിന്നാലെ അവസാന മാര്‍ഗമെന്നോണമാണ് സുപ്രീം കോടതിയെ സമീപിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരാമര്‍ശം നടത്തിയതിനാല്‍ മോദിക്ക് മാത്രമേ മാനനഷ്ടക്കേസ് സമര്‍പ്പിക്കാനാവൂ എന്ന നിലപാട് സുപ്രീംകോടതിയിലും രാഹുല്‍ ആവര്‍ത്തിച്ചേക്കും. മോദി എന്ന് പേരുളള എല്ലാവരെയും കളളന്മാരുമായി താരതമ്യം ചെയ്തെന്ന കോടതിയുടെ കണ്ടെത്തല്‍ തെറ്റാണ്. പ്രതിപക്ഷത്തെ നേതാവെന്ന നിലയില്‍ ഭരണാധികാരികളെ വിമര്‍ശിക്കേണ്ടത് ഉത്തരവാദിത്വമാണെന്നാണ് രാഹുലിന്റെ നിലപാട്.

രാജ്യത്തെ പരമോന്നത കോടതിയും അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് നേതാവിന്റെ അയോഗ്യത തുടരും. വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിനേല്‍ക്കുന്ന കനത്ത തിരിച്ചടിയാകുമത്. കൂടാതെ രാഹുല്‍ ഗാന്ധി പ്രതിനിധീകരിക്കുന്ന വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് അടക്കമുള്ള നടപടികളും പിന്നാലെയുണ്ടാകും. വയനാട് എം പി സ്ഥാനം പുനഃസ്ഥാപിക്കാനും പാര്‍ലമെന്റ് നടപടികളില്‍ പങ്കെടുക്കാനും സ്റ്റേ അനിവാര്യമാണ് അതിനാല്‍ തന്നെ രാഹുല്‍ ഗാന്ധിയുടെ അയോഗ്യത കുരുക്ക് അഴിക്കാന്‍ ഇനി സുപ്രീംകോടതി മാത്രമാണ് കോണ്‍ഗ്രസിന് ഏക ആശ്രയം.

 

Leave a Reply

Your email address will not be published. Required fields are marked *