രാജ്യത്തെ സ്വാതന്ത്രത്തിന് മുന്‍പുള്ള രാജ ഭരണം നിലനിന്ന ഇന്ത്യയിലേക്ക് കൊണ്ടു പോവാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി

നാഗ്പൂര്‍: രാജ്യത്തെ സ്വാതന്ത്രത്തിന് മുന്‍പുള്ള രാജ ഭരണം നിലനിന്ന ഇന്ത്യയിലേക്ക് കൊണ്ടു പോവാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നാഗ്പൂരില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച മഹാറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് 2024 ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചുള്ളതാണ് മഹാറാലി. പ്രധാനമന്ത്രിയെയും ബിജെപിയെയും കേന്ദ്രസര്‍ക്കാരിനെയും വിമര്‍ശിച്ചാണ് രാഹുല്‍ ഗാന്ധി സംസാരിച്ചത്.

സുപ്രീം കോടതിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും നിയന്ത്രിക്കാന്‍ ബി ജെ പി ശ്രമിക്കുന്നെന്ന് അദ്ദേഹം വിമര്‍ശിച്ചു. രാജ്യത്ത് സര്‍വകലാശാലകളിലെ വൈസ് ചന്‍സിലര്‍മാരെ നിയമിക്കുന്നത് മെറിറ്റ് അടിസ്ഥാനമാക്കിയല്ലെന്നും യോഗ്യത ബിജെപി ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ജനങ്ങളുടെ ശബ്ദമാവാന്‍ മാധ്യമങ്ങള്‍ക്കാവുന്നില്ലെന്നും ബിജെപി മാധ്യമങ്ങളെയും വരുതിക്ക് നിര്‍ത്തിയിരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

എന്താണ് കോണ്‍ഗ്രസ് ചെയ്തതെന്നാണ് ഇപ്പോള്‍ പലരും ചോദിക്കുന്നത്. നാട്ടുരാജ്യങ്ങളായി ഭിന്നിച്ചുകിടന്ന, ബ്രിട്ടീഷ് ഭരണം നിലനിന്ന സ്ഥാനത്ത് ഹിന്ദുസ്ഥാനിലെ ജനങ്ങളുടെ കൈയ്യിലേക്ക് അധികാരം നല്‍കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. അന്ന് അതിനെ എതിര്‍ക്കുന്ന നിലപാടായിരുന്നു ബിജെപിയും ആര്‍എസ്എസും സ്വീകരിച്ചത്. ഇപ്പോള്‍ എല്ലാ ഉത്തരവുകളും മുകളില്‍ നിന്ന് വരുന്ന സ്ഥിതിയാണ്. പ്രധാനമന്ത്രി ആരെയും കേള്‍ക്കുന്നില്ല. അവരുടെ പ്രത്യയശാസ്ത്രം രാജഭരണത്തിന്റേതാണെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

കോണ്‍ഗ്രസിന്റെ 139-താം സ്ഥാപക ദിനമാണ് ഇന്ന്. രാവിലെ എഐസിസി ആസ്ഥാനത്ത് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പതാക ഉയര്‍ത്തി. നേതാക്കളും, പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു. ഇത്തവണ നാഗ്പൂരിലെ മഹാറാലിയിലാണ് സ്ഥാപക ദിനത്തില്‍ കോണ്‍ഗ്രസ് ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കും തുടക്കമായത്.

 

Leave a Reply

Your email address will not be published. Required fields are marked *