രമേശ് ചെന്നിത്തല പറഞ്ഞത് സത്യം:ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം:നല്ല മാർക്കുണ്ടായിരുന്നിട്ടും റാങ്ക് ലിസ്റ്റിൽ അഞ്ചാമനായിരുന്ന തന്നെ വീടിനടുത്തുള്ള കോളജിൽ പ്രി-ഡിഗ്രി പ്രവേശനം അവസാന നിമിഷം നിഷേധിച്ചതിനെ തുടർന്നാണ് ചങ്ങനാശ്ശേരി എൻ.എസ്.എസ് കോളജിൽ അപേക്ഷിക്കാതിരുന്ന തനിക്ക് കിടങ്ങൂർ ഗോപാലകൃഷ്ണപിള്ള പ്രവേശനം നൽകിയതെന്ന് ചങ്ങനാശ്ശേരി പ്രസംഗത്തിൽ രമേശ് ചെന്നിത്തല പറഞ്ഞത് ശരിയാണ്.

മാവേലിക്കര ബിഷപ്പ് മൂർ കോളേജ് ആണെന്ന കാര്യം രമേശ് പ്രസംഗത്തിൽ വെളിപ്പെടുത്തിയില്ല.

1971 മേയിൽ കെ.എസ്.യു സംസ്ഥാന ക്യാമ്പ് കോഴഞ്ചേരിയിൽ നടക്കുമ്പോൾ ചെന്നിത്തല മഹാത്മ സ്ക്കൂളിൽ നിന്നും കെ.ആർ. രമേശ് എസ്.എസ്.എൽ.സി പാസ്സായിരുന്നു. ഞാൻ തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ പ്രിഡിഗ്രി പരീക്ഷ എഴുതി റിസർട്ടിനായി കാത്തിരിക്കുകയായിരുന്നു.

ബിഷപ്പ് മൂർ കോളജിൽ ചേരാൻ ഞാനും രമേശും കോഴഞ്ചേരി ക്യാമ്പിൽ വെച്ചാണ് തീരുമാനിച്ചത്. ഞങ്ങൾ രണ്ടു പേർക്കും സമാന അനുഭവമാണുണ്ടായത്.

പ്രി-ഡിഗ്രി പ്രവേശന ഇന്റർവ്യൂവിന് രമേശ് പിതാവ് സ്കൂൾ അദ്ധ്യാപകനായ രാമകൃഷ്ണപിള്ളയുമായി കോളജിൽ ചെന്നു. കെ.എസ്.യുവിന്റെ സ്ക്കൂൾ ലീഡർ ആയതു കൊണ്ടും സമരത്തിൽ പങ്കാളിയായതുകൊങ്ങും പ്രവേശനമില്ലെന്നാണ് പ്രിൻസിപ്പൽ കെ.സി. മാത്യു അച്ചൻ പറഞ്ഞത്. ഒരു വർഷം മകന് നഷ്ടപ്പെടുന്ന ദു:ഖത്തിൽ രാമകൃഷ്ണപിള്ള ഞെട്ടിത്തരിച്ചു പോയി. അടുത്ത ദിവസമാണ് അവർ കിടങ്ങൂർജിയെ കാണാൻ ചങ്ങനാശ്ശേരിയിൽ പോയത്.

ഒരു മാസം കഴിഞ്ഞപ്പോൾ ഡിഗ്രി പ്രവേശനത്തിന് ഞാൻ ബിഷപ്പ് മൂർ കോളജിൽ അപേക്ഷിച്ചു. റാങ്ക് ലിസ്റ്റിൽ ഞാൻ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നു. ഇന്റർവ്യൂവിന് ചെന്നപ്പോൾ ഞാൻ ഇ.എം.എസിനെ പിക്കറ്റ് ചെയ്ത് ജയിലിൽ പോയ ആൾ ആയതു കൊണ്ട് പ്രവേശനമില്ലെന്നാണ് തിരുവനന്തപുരത്ത് ബാങ്ക് ഉദ്യോഗസ്ഥനായ എന്റെ പിതാവ് കെ.സി. ഫിലിപ്പിനോട് അച്ചൻ പറഞ്ഞത്. വേറെ ഒരിടത്തും അപേക്ഷിച്ചിട്ടില്ലാത്തതിനാൽ എനിക്കും ഒരു വർഷം നഷ്ടപ്പെടുമെന്ന് ഉറപ്പായി. വേറെ ഒരിടത്തും അപേക്ഷിച്ചിരുന്നില്ല.

തിരുവനന്തപുരത്തേക്ക് മടങ്ങിയ ഞാൻ ഉമ്മൻ ചാണ്ടിയെ കണ്ടു. യൂണിവേഴ്സിറ്റി കോളജിൽ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന ദിവസമായിരുന്നു. എന്റെ രക്ഷകർത്താവിന്റെ കോളത്തിൽ ഉമ്മൻ ചാണ്ടി ഒപ്പുവെച്ചു. ഒരാഴ്ച കഴിഞ്ഞപ്പോൾ മെരിറ്റ് പ്രകാരം എനിക്ക് പ്രവേശനം ലഭിച്ചു. എന്നെ കോളജിൽ ചേർക്കാൻ കൊണ്ടുപോയത് ഉമ്മൻ ചാണ്ടിയാണ്.

രാഷ്ട്രീയത്തിൽ നിന്നും ഒഴിവാക്കാൻ എന്നെ തിരുവനന്തപുരത്തുനിന്നും ജന്മനാടായ ചെങ്ങനൂരിനടുത്തുള്ള മാവേലിക്കരയിലേക്ക് നാടുകടത്താനുള്ള എന്റെ മാതാപിതാക്കളുടെ ശ്രമമാണ് വിപലമായത്.

പിന്നീട്, ചങ്ങനാശ്ശേരി കോളജിൽ രമേശ് യൂണിയൻ ചെയർമാനായി. ഞാൻ യൂണിവേഴ്സിറ്റി കോളജിൽ കൗൺസിലറായി കേരള സർവകലാശാല യൂണിയൻ സെക്രട്ടറിയായി. സെനറ്റ് അംഗവുമായി.

ഞാൻ 1979 ലും രമേശ് 1980 ലും കെ.എസ്.യു സംസ്ഥാന പ്രസിഡണ്ടുമാരായി. ബിഷപ്പ് മൂർ കോളജിൽ ഊമകത്തിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നിഷേധിക്കപ്പെട്ടതു കൊണ്ടാണ് രണ്ടു പേർക്കും കെ.എസ്.യു നേതൃത്വത്തിൽ ഉയരാൻ കഴിഞ്ഞത്. ഉർവ്വശീ ശാപം ഉപകാരമായി.

Leave a Reply

Your email address will not be published. Required fields are marked *