അയ്യങ്കാളിയും അംബേദ്കറും ഒക്കെ ഒരു ജാതിയുടെ മാത്രം ആളായി മാറുകയാണ്, ആ പ്രവണത മാറണം: വേടന്‍

അയ്യങ്കാളി അടക്കമുള്ളവര്‍ തുറന്നിട്ട വഴിയിലൂടെയാണ് താന്‍ സഞ്ചരിക്കുന്നതെന്ന് റാപ്പര്‍ വേടന്‍. ആ വഴിയില്‍ സഞ്ചരിക്കാന്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നുവെന്നും എന്നാലും ധൈര്യപൂര്‍വ്വം നടക്കുമെന്നും വേടന്‍ പറഞ്ഞു. അയ്യങ്കാളി അനുസ്മരണ വേദിയില്‍ സംസാരിക്കുകയായിരുന്നു വേടന്‍.

അയ്യങ്കാളിയും അംബേദ്കറും ഒക്കെ ഒരു ജാതിയുടെ മാത്രം ആളായി മാറുകയാണ്. ആ പ്രവണത മാറണം. ഇത്തരം പരിപാടികള്‍ ബഹുജന പങ്കാളിത്തത്തോടെ നടത്തണം. പട്ടികജാതിക്കാര്‍ അടക്കമുള്ളവര്‍ ഇപ്പോഴും സനാതനത്തിന്റെ അടിമകളാണെന്നും വേടന്‍ കൂട്ടിച്ചേര്‍ത്തു. അയ്യങ്കാളിയെ താന്‍ മഹാത്മാവെന്ന് വിളിക്കില്ലെന്നും മഹാവീരനാണ് അദ്ദേഹമെന്നും വേടന്‍ പറഞ്ഞു. ഇത്രയും വലിയൊരു മനുഷ്യന്റെ, അയ്യങ്കാളിയുടെ ഓര്‍മ ദിവസം ഈയൊരു കുടുസുമുറിയില്‍ നിന്നാണ് ആഘോഷിക്കുന്നത് എന്ന വിഷമം തനിക്കുണ്ട്. ഇങ്ങനെയല്ല ഇത് ആഘോഷിക്കപ്പെടേണ്ടത്. നമ്മള്‍ വിഭജിച്ച് വിഭജിച്ച് ജീവിച്ചുകൊണ്ടിരിക്കുകയാണ്. അയ്യങ്കാളിയെ ലോകമറിയുന്ന രീതിയില്‍ ആഘോഷിക്കണം. അവരെ പൊതുസമൂഹം അംഗീകരിക്കുന്ന ഒരു കാലം വരും. പട്ടിക ജാതിക്കാരും ദളിതരുമെല്ലാം സനാതത്തിന് അടിമകളാണിപ്പോഴുമെന്നും വേടന്‍ പറഞ്ഞു.

‘പട്ടികജാതി ദളിത് ആദിവാസി വിഭാഗങ്ങളില്‍പ്പെട്ട ജനങ്ങളുടെ ഒരു വലിയ പ്രശ്‌നം ഒത്തൊരുമയില്ലാത്തതാണ്. നമ്മളുടെ സാഹോദര്യമില്ലായ്മ ഇവിടെയുള്ള സനാതനധര്‍മ വാദികള്‍ വലിയ രീതിയില്‍ ദളിതരെ ഭിന്നിപ്പിക്കാനുപയോഗിക്കുന്നുണ്ട്. അത് യുവതലമുറ മനസിലാക്കണം’, വേടന്‍ കൂട്ടിച്ചേര്‍ത്തു. എപ്പോഴും ഐക്യത്തോടെയിരുന്ന് ഒരു വലിയ രാഷ്ട്രീയ ശക്തിയാകാന്‍ ദളിതര്‍ക്ക് സാധിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും വേടന്‍ പറഞ്ഞു.