5000 രൂപയ്ക്ക് വില്‍ക്കാന്‍ തയ്യാറാണ്; ഷൂ വിവാദത്തില്‍ വിഡി സതീശന്‍

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ ഷൂ വിഷയത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. താന്‍ മൂന്ന് ലക്ഷം രൂപയുടെ ഷൂ ധരിച്ചെന്ന് പ്രചരിപ്പിച്ചതിന് പിന്നില്‍ സിപിഎം സൈബര്‍ ഹാന്റിലുകളാണ് എന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. മാധ്യമങ്ങള്‍ക്ക് മുന്നിലായിരുന്നു വി ഡി സതീശന്റെ പ്രതികരണം.

‘ഞാന്‍ ഉപയോഗിച്ച ഷൂവിന് ഇന്ത്യയിലെ വില ഒമ്പതിനായിരം രൂപയാണ്. വിദേശത്ത് അതിലും കുറവാണ് വില. ഭാരത് ജോഡോ യാത്രയുടെ സമയത്ത് ഏറ്റവും അടുത്ത സുഹൃത്ത് ലണ്ടനില്‍ നിന്ന് വാങ്ങി കൊണ്ടുവന്നതാണ് ആ ഷൂ. 70 പൗണ്ട് ആയിരുന്നു അന്നത്തെ വില. ഇപ്പോള്‍ രണ്ട് വര്‍ഷം ആ ഷൂ ഉപയോഗിച്ചു. 5000 രൂപയ്ക്ക് ആര് വന്നാലും ആ ഷൂ നല്‍കാം, എന്നാലും അത് എനിക്ക് ലാഭമാണ്.’- വി ഡി സതീശന്‍ പ്രതികരിച്ചു.

ഗുജറാത്തിലെ അഹമ്മദാബാദില്‍ നടക്കുന്ന എഐസിസി സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ‘ക്ലൗഡ് ടില്‍റ്റി’ന്റെ വിലയേറിയ ഷൂസാണ് വിഡി സതീശന്‍ ധരിച്ചതെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

ഈ ബ്രാന്‍ഡ് ഷൂവിന് ഓണ്‍ലൈനില്‍ വില മൂന്ന് ലക്ഷം രൂപയാണ് എന്നും പോസ്റ്റുകള്‍ ചൂണ്ടിക്കാട്ടി. അടുത്തിടെ ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ ബാഗുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളോട് ചേര്‍ത്ത് വച്ചായിരുന്നു പല പ്രതികരണങ്ങളും. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് തന്നെ വിശദീകരണവുമായി രംഗത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *