വനം മന്ത്രി എ കെ ശശീന്ദ്രനെ വരുന്ന നിമയസഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുതെന്ന് പ്രമേയം

കോഴിക്കോട്: വനം മന്ത്രി എ കെ ശശീന്ദ്രനെ വരുന്ന നിമയസഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുതെന്ന് പ്രമേയം. കോഴിക്കോട്ടെ 13 മണ്ഡലം കമ്മിറ്റികളില്‍ പത്തിടത്തും പ്രമേയം പാസാക്കി. എട്ടുതവണ മത്സരിക്കുകയും രണ്ടു തവണ മന്ത്രിയാവുകയും ചെയ്തു. ഇനി പിന്‍വാങ്ങണമെന്നാണ് ആവശ്യം. മത്സരിക്കുന്നതില്‍ ജില്ലാ കമ്മിറ്റിയില്‍ ഭിന്നത നില നില്‍ക്കുന്നതിനിടെയാണ് മണ്ഡലം കമ്മിറ്റികളുടെ പ്രമേയം പാസാക്കിയത്.

ശശീന്ദ്രന്‍ ഇത്തവണ മാറി മറ്റൊരാള്‍ക്ക് മത്സരിക്കാനുള്ള വഴിയൊരുക്കണമെന്നാണ് പാര്‍ട്ടിയിലെ ഒരുകൂട്ടം നേതാക്കൾ ആവശ്യപ്പെടുന്നത്. എന്നാല്‍ ഇതിന് അദ്ദേഹം തയ്യാറാവുന്നില്ലെന്നാണ് ജില്ലാ നേതാക്കള്‍ പറയുന്നത്. എലത്തൂരില്‍ ശശീന്ദ്രനെതിരെ ശക്തമായ പ്രാദേശിക വികാരമുണ്ടെന്നും ഇത്തവണയും അദ്ദേഹം തന്നെ മത്സരിച്ചാല്‍ തിരിച്ചടിയുണ്ടാകുമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.

ശശീന്ദ്രന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതെ മാറിനില്‍ക്കണമെന്ന് എന്‍സിപി കോഴിക്കോട് ജില്ല അദ്ധ്യക്ഷന്‍ മുക്കം മുഹമ്മദ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. മത്സരിക്കുന്ന കാര്യം പാര്‍ട്ടി ദേശീയ നേതൃത്വം തീരുമാനിക്കുമെന്നായിരുന്നു അന്ന് ശശീന്ദ്രന്‍ മറുപടി പറഞ്ഞത്. 1980 മുതൽ ശശീന്ദ്രൻ മത്സര രംഗത്തുണ്ട്. എട്ട് തിരഞ്ഞെടുപ്പുകളിൽ വിജയിച്ചു. പത്തുവർഷത്തോളം മന്ത്രിസ്ഥാനത്തും ഉണ്ടായി. പാർട്ടി പറഞ്ഞാൽ എലത്തൂർ മണ്ഡലത്തിൽ നിന്ന് ഇത്തവണയും മത്സരിക്കുമെന്നാണ് ശശീന്ദ്രന്റെ നിലപാട്.