കൈക്കൂലി കേസിൽ അറസ്റ്റിലായ ആർ ടി ഒ ജേഴ്സണെ സസ്പെൻഡ് ചെയ്ത് മോട്ടോർ വാഹനവകുപ്പ്

തിരുവനന്തപുരം : കൈക്കൂലി കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത എറണാകുളം ആർ.ടി.ഒ ടി.എം. ജേഴ്സണെ മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു. ഇതു സംബന്ധിച്ച് ഗതാഗത വകുപ്പ് ഉത്തരവിറക്കി
ബസ് പെർമിറ്റിനായി പണവും മദ്യവും കൈക്കൂലിയായി വാങ്ങുന്നതിനിടെ ബുധനാഴ്ചയാണ് ജേഴ്സനെ വിജിലൻസ് പിടികൂടിയത്. ജേഴ്സന്റെ കുടുംബാംഗങ്ങളുടെ ബാങ്ക് അക്കൗണ്ടുകളും വിജിലൻസ് കഴിഞ്ഞ ദിവസം തന്നെ പരിശോധിച്ചിരുന്നു. ഇയാൾ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട റിപ്പോർട്ട് വിജിലൻസ് ഇന്നലെ തന്നെ മോട്ടോർ വാഹന വകുപ്പിന് കൈമാറി. കൈക്കൂലി കേസിൽ ജേഴ്സനെ കൂടാതെ ഏജന്റുമാരായ സജി, രാമപടിയാർ എന്നിവരെയും വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു.ചെല്ലാനം സ്വദേശിയുടെ പരാതിയിലായിരുന്നു വിജിലൻസിന്റെ നടപടി.
ചെല്ലാനം – ഫോർട്ട് കൊച്ചി റൂട്ടിൽ സർവീസ് നടത്തുന്ന സുഹൃത്തിന്റെ പേരിലുളള പ്രൈവറ്റ് ബസിന്റെ റൂട്ട് പെർമിറ്റ് ഈ മാസം മൂന്നാം തീയതി അവസാനിച്ചിരുന്നു. പെർമിറ്റ് പരാതിക്കാരന്റെ സുഹൃത്തിന്റെ തന്നെ പേരിലുള്ള മറ്റൊരു ബസിന് അനുവദിച്ചു നൽകുന്നതിന് എറണാകുളം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. ജേഴ്സൺ ഈ മാസം ആറാം തീയതി വരെ ബസിന് താൽക്കാലിക പെർമിറ്റ് അനുവദിക്കുകയും അതിനുശേഷം പലകാരണങ്ങൾ പറഞ്ഞ് മനഃപൂർവം പെർമിറ്റ് അനുവദിക്കുന്നത് വൈകിപ്പിക്കുകയായിരുന്നു.രാമപടിയാർ പരാതിക്കാരനെ നേരിൽ കണ്ട് പെർമിറ്റ് അനുവദിക്കുന്നതിന് സജിയുടെ കൈയിൽ കൈക്കൂലി നൽകണമെന്ന് ജേഴ്സൺ പറഞ്ഞതായി അറിയിക്കുകയായിരുന്നു. ഇതോടെയാണ് പരാതിക്കാരൻ വിവരം എറണാകുളം വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിച്ചത്