ശബരിമല സ്വര്‍ണക്കൊള്ള: രാജി ആവശ്യം തള്ളി മന്ത്രി വി.എന്‍. വാസവന്‍

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിപക്ഷം ഉയര്‍ത്തുന്ന രാജി ആവശ്യം ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ തള്ളി. തന്റെ രാജി ആവശ്യപ്പെടുന്നത് പ്രതിപക്ഷത്തിന്റെ പതിവ് നടപടിയാണെന്ന് മന്ത്രി പ്രതികരിച്ചു. കേസിലെ കള്ളന്മാരെ എല്ലാവരെയും ജയിലിലാക്കുമെന്നും, മോഷ്ടിക്കപ്പെട്ട സ്വര്‍ണം തിരികെ അയ്യപ്പന് സമര്‍പ്പിക്കുമെന്നും വി.എന്‍. വാസവന്‍ പറഞ്ഞു. ശബരിമല അന്വേഷണം ശരിയായ ദിശയിലാണ് മുന്നേറുന്നതെന്നും, പഴയ ഇടപെടലുകളും അന്വേഷിക്കണമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. അതും അന്വേഷണ പരിധിയില്‍ വരുമെന്ന സാഹചര്യത്തിലാണ് പ്രതിപക്ഷത്തിന്റെ അസ്വസ്ഥതയെന്നും മന്ത്രി ആരോപിച്ചു.

അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ നിയമസഭയില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ രൂക്ഷ ഏറ്റുമുട്ടല്‍ നടന്നു. സ്വര്‍ണക്കൊള്ള ആവര്‍ത്തിക്കാന്‍ ശ്രമിച്ചതിന് ഉത്തരവാദിത്തം ഏറ്റെടുത്ത് ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയ ഗാന്ധിയെ സന്ദര്‍ശിച്ചിരുന്നുവെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് ഭരണപക്ഷം പ്രതിരോധം ശക്തമാക്കിയത്.

സഭാ നടപടികള്‍ തടസപ്പെടുത്താനാണ് പ്രതിപക്ഷത്തിന് ഉത്സാഹമെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. തുടര്‍ന്നുണ്ടായ ബഹളത്തെ തുടര്‍ന്ന് സഭ പിരിഞ്ഞു. ഇനി ചൊവ്വാഴ്ചയാണ് നിയമസഭ വീണ്ടും സമ്മേളിക്കുക.