ശബരിമലയിലെ യുവതി പ്രവേശനം; വിശ്വാസികളുടെ താല്പര്യവും ജനാധിപത്യവും സംരക്ഷിക്കണമെന്ന് എംവി ഗോവിന്ദന്‍

പാലക്കാട്: ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ കോടതിയില്‍ പറയുന്ന കാര്യം തനിക്ക് പറയാനാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. വിശ്വാസികളുടെ താല്പര്യവും ജനാധിപത്യവും സംരക്ഷിക്കണം. കോടതി പറഞ്ഞപ്പോഴാണ് യുവതികളെ കയറ്റിയത്. ജനാധിപതൃത്തിന്റെ അന്തസ് സംരക്ഷിക്കുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. എന്നാല്‍ ശബരിമല വിഷയത്തില്‍ സിപിഎം നിലപാട് മാറുമോയെന്ന ചോദ്യത്തിന് മാറാത്തതായി ഒന്നുമില്ലെന്നായിരുന്നു എംവി ഗോവിന്ദന്റെ മറുപടി. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നിലപാട് പറയേണ്ടപ്പോള്‍ പറയുമെന്നും എംവി ?ഗോവിന്ദന്‍ വ്യക്തമാക്കി. പാലക്കാട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഗോള അയ്യപ്പ സംഗമം ഓഡിറ്റ് റിപ്പോര്‍ട്ട് പൂര്‍ണമല്ല. ദേവസ്വം ബോര്‍ഡിന്റെ മുന്നില്‍ റിപ്പോര്‍ട്ട് വന്നിട്ടില്ല. പൂര്‍ണ റിപ്പോര്‍ട്ട് വരട്ടെ അപ്പോള്‍ പ്രതികരിക്കാം. തികച്ചും തെറ്റായ അപാകത നിറഞ്ഞ റിപ്പോര്‍ട്ടാണിത്. അതില്‍ പ്രതികരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. പി.കെ ശശിയ്ക്ക് പാര്‍ട്ടിയുമായി പ്രശ്‌നമുണ്ട്. അതു കൊണ്ടാണ് ബ്രാഞ്ചില്‍ ഇരിക്കുന്നത്. ശശി അല്ല ആരു പോയാലും സിപിഎമ്മിന് പ്രശ്‌നമില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

മത രാഷ്ട്രവാദത്തോട് യോജിപ്പില്ലെന്ന് സമസ്ത വ്യക്തമാക്കിയിട്ടുണ്ട്. യുഡിഎഫിന് സമസ്ത കൃത്യമായ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. വിഡി സതീശനും പികെ കുഞ്ഞാലിക്കുട്ടിക്കുമുള്ള മുന്നറിയിപ്പാണത്. യുഡിഎഫ്- ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുപിടിക്കുന്നതിനുള്ള മുന്നറിയിപ്പാണ് സമസ്ത നല്‍കിയതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.