ഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നിർണായ പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ. എട്ടാം ശമ്പള പരിഷ്കരണ കമ്മീഷന് അനുമതി നൽകിയാണ് പ്രധാനമന്ത്രി നിർണായക പ്രഖ്യാപനം നടത്തിയത്. പതിനായിരക്കണക്കിന് കേന്ദ്രസർക്കാർ ജീവനക്കാർ ജോലി ചെയ്യുന്ന സ്ഥലമാണ് ദില്ലി. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത് കേന്ദ്രസർക്കാരിന് അനുകൂലമായി മാറിയേക്കാം.
കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളം പരിഷ്കരിക്കുന്നതിനാണ് കമ്മീഷൻ. ഏഴാം ശമ്പള കമ്മീഷന് 2026 വരെ കാലാവധി ബാക്കിനിൽക്കെയാണ് കേന്ദ്ര സർക്കാർ എട്ടാം ശമ്പള കമ്മീഷന് അനുമതി നൽകിയത്.
ചെയർമാനും രണ്ടു അംഗങ്ങളും സമിതിയിൽ ഉണ്ടാകും. ഇവർ ആരൊക്കെയെന്ന് തീരുമാനിച്ചിട്ടില്ല. ഈ സമിതി എല്ലാ സംസ്ഥാന സർക്കാരുകളുമായും തത്പര കക്ഷികളുമായും ചർച്ച നടത്തിയ ശേഷം ശമ്പളം പരിഷ്കരിക്കും.
50 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഇതിലൂടെ ശമ്പളം വർധിക്കും. . കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കാൻ തീരുമാനിച്ചത്.
ദശാബ്ദത്തിലൊരിക്കൽ പുതിയ പേ കമ്മീഷനുകളെ നിയമിക്കുന്ന പതിവുമായി ബന്ധപ്പെട്ടാണ് ഈ നടപടി. സർക്കാർ ജീവനക്കാർക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിന് ശമ്പളവും പെൻഷനും പുതുക്കി നിശ്ചയിക്കുന്നതിനാണ് ഇത് ചെയ്യുന്നത്.
ഏഴാം പേ കമ്മീഷന്റെ ശുപാർശകൾ ഇതിനകം നടപ്പിലാക്കിയിട്ടുണ്ടെന്നും എട്ടാം കമ്മീഷന്റെ അംഗങ്ങളുൾപ്പെടെയുള്ള മറ്റ് വിശദാംശങ്ങൾ സർക്കാർ പിന്നീട് അറിയിക്കുമെന്നും കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഏഴാം പേ കമ്മീഷൻ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പള ഘടനയിലും അലവൻസുകളിലും പെൻഷനുകളിലും ഗണ്യമായ മാറ്റങ്ങൾ കൊണ്ടുവന്നു. ശമ്പള സമത്വം ഉറപ്പാക്കുകയും സജീവ ജീവനക്കാർക്കും വിരമിച്ച പെൻഷൻകാർക്കും ഗുണം ചെയ്യുകയും ചെയ്തുവെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.