മണല്‍ മാഫിയയുമായി ബന്ധം: ഏഴ് പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

തിരുവനന്തപുരം: മണല്‍ മാഫിയ സംഘങ്ങള്‍ക്ക് സഹായകരമായ രീതിയില്‍ പ്രവര്‍ത്തിച്ച 7 പോലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു. രണ്ട് ഗ്രേഡ് എ എസ്‌ഐമാരെയും അഞ്ചു സിവില്‍ പൊലീസ് ഓഫീസര്‍മാരെയും സര്‍വീസില്‍നിന്ന് നീക്കം ചെയ്ത് കണ്ണൂര്‍ റേഞ്ച് ഡിഐജി പുട്ട വിമലാദിത്യ ഉത്തരവ് പുറപ്പെടുവിച്ചു. നിലവില്‍ കണ്ണൂര്‍ റേഞ്ചില്‍ ജോലി ചെയ്യുന്നവരാണ് എല്ലാവരും. ഗ്രേഡ് എഎസ്‌ഐമാരായ പി. ജോയ് തോമസ് (കോഴിക്കോട് റൂറല്‍), സി. ഗോകുലന്‍ (കണ്ണൂര്‍ റൂറല്‍), സിവില്‍ പോലീസ് ഓഫീസര്‍മാരായ പി.എ. നിഷാര്‍ (കണ്ണൂര്‍ സിറ്റി), എം.വൈ. ഷിബിന്‍ (കോഴിക്കോട് റൂറല്‍), ടി.എം. അബ്ദുള്‍ റഷീദ് (കാസര്‍ഗോഡ്), വി.എ. ഷെജീര്‍ (കണ്ണൂര്‍ റൂറല്‍), ബി. ഹരികൃഷ്ണന്‍ (കാസര്‍ഗോഡ്) എന്നിവരെയാണ് സര്‍വീസില്‍നിന്ന് നീക്കം ചെയ്തത്. മണല്‍ മാഫിയ സംഘവുമായി സൗഹൃദം സ്ഥാപിച്ചതിനും മുതിര്‍ന്ന പൊലീസ് ഓഫിസര്‍മാരുടെ നീക്കങ്ങളും ലൊക്കേഷനും മറ്റും ചോര്‍ത്തി നല്‍കിയതിനുമാണ് നടപടി. ഈ പ്രവൃത്തി വഴി ഗുരുതരമായ അച്ചടക്ക ലംഘനം, കൃത്യവിലോപം, പെരുമാറ്റദൂഷ്യം, പൊലീസിന്റെ സല്‍പേരിന് കളങ്കം ചാര്‍ത്തല്‍ എന്നിവ ചെയ്തതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കി.

 

Leave a Reply

Your email address will not be published. Required fields are marked *