ആരു ഇന്റര്‍വ്യൂ ചെയ്താലും സര്‍ക്കാരിനെ രക്ഷിക്കാന്‍ ആകില്ലെന്ന് ഷാഫി പറമ്പില്‍

തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലുവിന്റെ പ്രവര്‍ത്തനം തള്ളാതെ ഷാഫി പറമ്പില്‍ എംപി. എഐസിസിക്ക് അസിസ്റ്റന്‍സ് ആണ് കനഗോലു നല്‍കുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ പൂര്‍ണ്ണമായും പിആര്‍ മാത്രമായി മാറിയെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. മുഖ്യമന്ത്രിയെ മോഹന്‍ലാല്‍ ഇന്റര്‍വ്യൂ ചെയ്തതിനെ ഷാഫി പറമ്പില്‍ പരിഹസിച്ചു. ആരു ഇന്റര്‍വ്യൂ ചെയ്താലും സര്‍ക്കാരിനെ രക്ഷിക്കാന്‍ ആകില്ലെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.

കലഗോലു പ്രത്യേകിച്ച് പരീക്ഷണം ഒന്നും ഇവിടെ നടത്തുന്നില്ല. കോണ്‍ഗ്രസ് പാര്‍ട്ടി ഏല്‍പ്പിച്ച ജോലി എന്നു കാര്യങ്ങള്‍ ചെയ്യുക. ഇവിടുത്തെ ജനങ്ങളില്‍ നിന്ന് കിട്ടുന്ന പള്‍സും പാര്‍ട്ടി ജനങ്ങളോട് പറയാനുള്ള കാര്യങ്ങളും ചെയ്യാനുള്ള കാര്യങ്ങളും പാര്‍ട്ടിയും യുഡിഎഫും ആലോചിച്ചിട്ട് തന്നെ തീരുമാനിക്കുക. അല്ലാതെ ഇതിനെല്ലാം മേലെ ഞങ്ങള്‍ ആരെയെങ്കിലും സ്ഥാപിച്ചിട്ട് അവരെന്താ പറയുന്നത് എന്ന് നോക്കിയിട്ടല്ല പ്രവര്‍ത്തനം നടത്തുന്നത്. ഇവിടെ വേറൊരു സംവിധാനം പൂര്‍ണമായും പിആര്‍ മാത്രമായിട്ട് മാറുന്നത് നമ്മള്‍ കാണുന്നില്ലേ? കിഫ്ബി പോലും ഒരുപിആര്‍ പ്രവര്‍ത്തനമായിട്ട് മാറുകയല്ലേ. പത്തോ നൂറോ കോടി രൂപ കിഫ്ബിയില്‍ നിന്ന് പരസ്യത്തിന് എടുത്തു കൊടുക്കുകയല്ലേ. ഒമ്പതര ശതമാനം പലിശക്കൊക്കെ പൈസ എടുത്തിട്ട് അതിന് പരസ്യത്തിന് ചിലവാക്കുക എന്ന് പറഞ്ഞാല്‍ – അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയെ മോഹന്‍ലാല്‍ അഭിമുഖം നടത്തിയതിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ഒരു കാര്യം പറയാം. ആര് ഇന്റര്‍വ്യൂ ചെയ്താലും ഇത്തവണ സര്‍ക്കാരിനെ രക്ഷപ്പെടുത്താന്‍ പറ്റുമെന്ന് തോന്നുന്നില്ല. ജനങ്ങള്‍ അവരുടെ എല്ലാ അഭിമുഖവും കാഴ്ചപ്പാടും തയ്യാറാക്കി വെച്ചിട്ടുണ്ട്. – അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി, കണ്‍സിസ്റ്റന്റായി ഞങ്ങള്‍ പെര്‍ഫോം ചെയ്തു വരുന്നുണ്ട്. ഞങ്ങള്‍ നന്നായി പ്രിപ്പയര്‍ ചെയ്ത്, അതിനുവേണ്ടി മിഷന്‍ തയ്യാറാക്കി. ഉപതിരഞ്ഞെടുപ്പുകള്‍ എങ്ങനെ ഞങ്ങള്‍ അപ്രോച്ച് ചെയ്‌തെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. പിന്നെ എല്ലാത്തിലും ഉപരി ഇവിടെ ഭരിക്കുന്ന ഒരു സര്‍ക്കാര്‍ ഉണ്ടല്ലോ? അത് ജനങ്ങള്‍ക്കുണ്ടാക്കുന്ന പ്രയാസങ്ങള്‍ ചെറുതല്ലല്ലോ? ജനങ്ങള്‍ വെറുതെ ഇരിക്കുകയാണോ? ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കണ്ടതല്ല പടം. അത് ട്രെയിലറാ. പടം വരാനിരിക്കുന്നതേയുള്ളൂ. അത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടാകും.ഓവര്‍ കോണ്‍ഫിഡന്‍സ് ആവാന്‍ പാടില്ല എന്ന് ഞങ്ങള്‍ക്ക് നന്നായിട്ട് അറിയാം. കാരണം ആരും എഴുതി ഒപ്പിട്ടിട്ട് ഒന്നുമില്ല. ജനങ്ങള്‍ പോളിംഗ് ബൂത്തില്‍ ചെന്ന് വോട്ട് ചെയ്താല്‍ തന്നെയേ അത് കിട്ടുകയുള്ളൂ. അവര്‍ക്ക്് വോട്ട് ഉണ്ട് എന്ന് ഉറപ്പുവരുത്താനുള്ള പ്രവര്‍ത്തനം ഇപ്പോള്‍ ഞങ്ങള്‍ ആരംഭിച്ചു. ഞങ്ങളുടെ ക്യാമ്പുകള്‍ നടന്നു കൊണ്ടിരിക്കുകയാണ്. എസ്‌ഐആറിന്റെ പേരില്‍ എന്തൊക്കെയാണ് നടന്നിരിക്കുന്നതെന്ന് നമുക്ക് പറയാന്‍ കഴിയില്ല. ഇപ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നാളെ പോളിംഗ് ബൂത്തിലേക്ക് എത്തുമ്പോഴായിരിക്കും അറിയുക. അത് കരട് പട്ടികയെക്കാളും മോശമായിരിക്കും എന്നുള്ളത് – അദ്ദേഹം പറഞ്ഞു.