പി.വി അൻവറിന്റെ ആരോപണത്തിൽ പ്രതികരിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ

തൃശ്ശൂർ: പി.വി അൻവറിന്റെ ആരോപണത്തിൽ പ്രതികരിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. എം ശിവശങ്കരനെ പോലെ എഡിജിപി അജിത് കുമാറിനെ വളർത്തുകയാണ് മുഖ്യമന്ത്രി. കേസന്വേഷണം സിബിഐക്ക് വിടാൻ തയ്യാറല്ലെങ്കിൽ ഭരണം ആരുടെ കയ്യിലാണെന്ന് കേരള മുഖ്യമന്ത്രി ജനങ്ങളോട് പറയണം. അഞ്ചംഗ കള്ളക്കടത്ത് സംഘത്തിലെ ഒരാളാണ് അജിത് കുമാർ. ആ സംഘത്തിൻ്റെ തലവൻ മുഖ്യമന്ത്രിയാണ്. കേരള മുഖ്യമന്ത്രിയുടെ നയങ്ങൾ മാറ്റിയില്ലെങ്കിൽ മാക്സിസ്റ്റ് പാർട്ടിയുടെ അന്ത്യം പിണറായിയിലൂടെ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

എഡിജിപിക്കെതിരായ കേസ് കേന്ദ്ര ഏജൻസികൾക്ക് വിടാൻ അമിത് ഷായെ കണ്ട് സംസാരിക്കുമെന്ന് അവർ വ്യക്തമാക്കി. കേരളത്തിലെ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യാൻ കഴിയാത്ത മുഖ്യമന്ത്രി എന്തുകൊണ്ട് കേന്ദ്ര ഏജൻസികൾക്ക് കേസ് വിട്ടുകൊടുക്കുന്നില്ല? പിവി അൻവറിനെയും ചോദ്യം ചെയ്യണം. അൻവർ ഹരിശ്ചന്ദ്രനല്ല. നാട് നന്നാക്കാനാണ് പി വി അൻവർ ഇതൊക്കെ ചെയ്തതെങ്കിൽ ഒരു ടിക്കറ്റ് എടുത്ത് ഡൽഹിയിൽ പോയി കേന്ദ്രത്തിന് തന്റെ കയ്യിലുള്ള വിവരങ്ങൾ നൽകണം. 

മുഹമ്മദ് റിയാസിന്റെയും മുഖ്യമന്ത്രിയുടെയും അറിവില്ലാതെ അൻവ‍ർ അത്തരത്തിലൊരു വാർത്താ സമ്മേളനം നടത്തില്ല. കേരളത്തിൽ വ്യാപകമായി  മാർക്സിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ  സ്വർണ്ണക്കടത്ത് നടക്കുന്നുണ്ട്. കേന്ദ്ര സംഘത്തിൻ്റെ അന്വേഷണം ശക്തമായി നടന്നാൽ ഇതൊക്കെ പുറത്ത് വരും. സുരേഷ് ഗോപി എഡിജിപി എംആർ അജിത് കുമാറിനെ വിളിച്ചത് എഡിജിപി കള്ളക്കടത്ത് സംഘത്തിലെ കണ്ണി ആണെന്ന് അറിയാതെയാണെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *