അതിവേഗ പാതയ്ക്ക് നിര്‍മാണ ചെലവ് കുറച്ച്‌ പുതിയ ഡിസൈൻ ; തിരുവനന്തപുരത്തുനിന്നും മൂന്ന് മണിക്കൂര്‍കൊണ്ട് കണ്ണൂർ എത്താം : ഇ ശ്രീധരന്‍

പാലക്കാട്: അതിവേഗ പാതയ്ക്ക് നിര്‍മാണ ചെലവ് കുറച്ച്‌ പുതിയ ഡിസൈനുമായി മെട്രോ മാന്‍ ഇ ശ്രീധരന്‍. തിരുവനന്തപുരം- കണ്ണൂര്‍ റൂട്ടില്‍ പുതിയ റിപ്പോര്‍ട്ട് തയാറാക്കിയ ശ്രീധരന്‍ അതിവേഗ ലൈനിലേക്ക് പത്തനംതിട്ടയേയും ഉള്‍പ്പെടുത്തി. പദ്ധതി പൂര്‍ത്തികരണ സമയവും ചെലവും കുറച്ചുള്ളതാണ് പുതിയ ഡിസൈന്‍ എന്ന് ശ്രീധരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.തിരുവനന്തപുരത്തുനിന്നും മൂന്ന് മണിക്കൂര്‍ ഇരുപത് മിനിറ്റ് കൊണ്ട് കണ്ണൂരില്‍ എത്തുന്ന രീതിയിലാണ് പുതിയ മോഡല്‍. എസി ചെയര്‍ കാര്‍ ചെലവിലായിരിക്കും ടിക്കറ്റ് നിരക്കെന്നും തൂണും തുരങ്കവും കൂടുതല്‍ വരുന്നതിനാല്‍ ചെലവ് കുറയുമെന്നും ശ്രിധരന്‍ പറയുന്നു. പദ്ധതിയുടെ ആകെ ചെലവായി കണക്കാക്കിയിരിക്കുന്നത് 56,500 കോടി രൂപയാണ്. അതിവേഗ റെയില്‍ പദ്ധതിക്കായി 80,000 കോടിരൂപ ചെലവാകുമെന്നായിരുന്നു നേരത്തെ ഇ ശ്രീധരന്‍ പറഞ്ഞത്

പദ്ധതിക്ക് കേന്ദ്ര റെയില്‍വേ മന്ത്രിയുടെ വാക്കാല്‍ അനുമതിയുണ്ടെന്ന് ശ്രീധരന്‍ പറഞ്ഞു. ടിക്കറ്റ് ചെലവും വളരെ കുറവായിരിക്കും. സാധാരണക്കാര്‍ക്കുപോലും സഞ്ചരിക്കാന്‍ കഴിയുന്നത രീതിയിലാണ് പുതിയ ഡിസൈന്‍ എന്നും ലാഭം ഉണ്ടാക്കുന്നതിന് പകരം സേവനം എന്ന നിലയിലാണ് പദ്ധതി വിഭാവനം ചെയ്തതെന്നും ശ്രീധരന്‍ പറഞ്ഞു.

യാത്രക്കാരുടെ സുരക്ഷ, ട്രെയിനുകളുടെ കൃത്യസമയം എന്നിവയക്കാണ് പ്രഥമ പരിഗണനയെന്നും ശ്രീധരന്‍ പറഞ്ഞു. ആര്‍ആര്‍ടിഎസ് നിരക്കിനേക്കാള്‍ പദ്ധതി ചെലവും ടിക്കറ്റ് നിരക്കും കുറയുന്നതാണ് ശ്രീധരന്റെ പുതിയ ബദല്‍. മൂന്നു മാസത്തിനകം ഫീല്‍ഡ് സര്‍വേ പൂര്‍ത്തിയാക്കുമെന്നും ശ്രീധരന്‍ പറഞ്ഞു.