താന്‍ അധ്യക്ഷനായതില്‍ സുധാകരന് അതൃപ്തിയില്ല: സണ്ണി ജോസഫ്

കെ സുധാകരന്റെ അനുഗ്രഹം തനിക്ക് മൂന്ന് തവണ കിട്ടിയെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. അദ്ദേഹത്തിന് വലിയ അതൃപ്തി ഒന്നുമില്ലെന്നും കെപിസിസി പ്രസിഡന്റായി താന്‍ വന്നതില്‍ വലിയ സന്തോഷമുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. കെ സുധാകരന്‍ തന്നെ കുറിച്ച് പറഞ്ഞ നല്ല വാക്കുകള്‍ മനസിലാക്കൂവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അധ്യക്ഷ പ്രഖ്യാപനം നടന്ന ഉടന്‍ എന്നോട് ഡിസിസി ഓഫീസിലേക്ക് വരാന്‍ പറഞ്ഞു. ഞാന്‍ ചെന്നു. അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചു. മധുരം തന്നു. തിരുവനന്തപുരത്ത് പ്രസംഗത്തിന്റെ സമയത്തും എന്നെ കെട്ടിപ്പിടിച്ചു. എന്റെ തലയില്‍ തൊട്ട് അനുഗ്രഹിച്ചു. ഇതിനു മുന്‍പ്, എന്റെ പേര് ഉള്‍പ്പടെയുള്ള മാധ്യമ വാര്‍ത്ത വന്നപ്പോള്‍ അദ്ദേഹത്തെ പോയി കണ്ടിരുന്നു. താനാണ് വരുന്നതെങ്കില്‍ തലയില്‍ തൊട്ടനുഗ്രഹിക്കുമെന്ന് പറഞ്ഞിരുന്നു. സണ്ണി ജോസഫ് എനിക്ക് സഹോദരന്‍ ആണെന്നാണ് കെ സുധാകരന്‍ പറഞ്ഞത്. കെ സുധാകരനെ ജേഷ്ഠസഹോദരന്‍ എന്നാണ് ചാര്‍ജ് എടുക്കല്‍ ചടങ്ങില്‍ ഞാന്‍ വിശേഷിപ്പിച്ചത്. അദ്ദേഹവും അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മറ്റിയുടെ ഉയര്‍ന്ന ഫോറത്തിന്റെ അംഗമാണ്. അവരെയെല്ലാം അംഗീകരിച്ചും ആശയവിനിമയം നടത്തിയും ഞങ്ങള്‍ ഒുമിച്ചു മുന്നോട്ട് പോകും – അദ്ദേഹം വിശദമാക്കി.

എഐസിസി നേതൃത്വത്തെ കണ്ടു. ശക്തമായി മുന്നോട്ട് പോകാന്‍ നിര്‍ദേശങ്ങള്‍ കിട്ടിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് നല്ല പ്രതികരണമാണ്. നേതൃനിര, പ്രവര്‍ത്തകര്‍, അണികള്‍, അനുഭാവികള്‍, യുഡിഎഫ് കക്ഷികള്‍, എന്നിവരെല്ലാം ഈ ടീമിനെ ഹൃദ്യമായി സ്വാഗതം ചെയ്യുന്നു. ആവേശത്തിലും പ്രതീക്ഷയിലും യോജിപ്പിലും മുന്നോട്ട് നീങ്ങുകയാണ്- സണ്ണി ജോസഫ് പറഞ്ഞു

കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ അതൃപ്തി പരസ്യമാക്കി കെ സുധാകരന്‍ രംഗത്തെത്തിയിരുന്നു. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ നിരാശയുണ്ടെന്ന് കെ സുധാകരന്‍ ട്വന്റിഫോറിനോട് പറഞ്ഞു. സംസ്ഥാനത്ത് സംഘടനാപരമായി പോരായ്മ ഉണ്ടെന്ന് ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു നേതാവ് നിരന്തരമായി എഐസിസി നേതൃത്വത്തെ അറിയിച്ചു. ഡല്‍ഹിയിലെ യോഗത്തില്‍ പോകുന്നതില്‍ അര്‍ത്ഥമില്ല എന്ന് കരുതിയതുകൊണ്ടാണ് പോകാതിരുന്നതെന്നും കെ സുധാകരന്‍ തുറന്നടിച്ചു. ഇതിന് പിന്നാലെയാണ് സണ്ണി ജോസഫിന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *