കോഴിക്കോട്: തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി ലോറി ഉടമ മനാഫ്. താനും കുടുംബവും ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിലാണെന്നും കൺമുന്നിൽ കുടുംബം തകരുന്നത് കാണേണ്ടി വരികയാണെന്നും മനാഫിന്റെ പരാതിയിൽ പറയുന്നു.
ഓൺലൈനായിട്ടാണ് മനാഫ് പരാതി നൽകിയത്. ചില ഓൺലൈൻ മാദ്ധ്യമങ്ങൾ തന്നെയും കുടുംബത്തെയും, ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബത്തെയും, തന്റെ മതവിശ്വാസത്തെയും നിരന്തരം അവഹേളിക്കുകയാണെന്നും മനാഫ് വ്യക്തമാക്കി.ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി മനാഫ് മുമ്പ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. എന്നാൽ പരാതിയിൽ നടപടിയൊന്നുമുണ്ടായില്ലെന്ന് ആരോപിച്ചാണ് മനാഫ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുന്നത്.
നേരത്തെ സൈബർ ആക്രമണമുണ്ടാകുന്നുവെന്ന് കാണിച്ച് അർജുന്റെ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി ലോറി ഉടമ മനാഫ്, സോഷ്യല്‍ മീഡിയയിലെ പ്രചരണം നടത്തിയവര്‍ തുടങ്ങിയവരെ പ്രതി ചേര്‍ത്തുകൊണ്ട് പൊലീസ് കേസെടുത്തിരുന്നു. സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമം നടത്തിയെന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തത്.മനാഫിനെതിരെ കേസെടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നില്ല. പിന്നാലെ എഫ് ഐ ആറിൽ നിന്ന് മനാഫിനെ ഒഴിവാക്കുമെന്നാണ് പൊലീസ് വ്യക്തമാക്കിയിരുന്നു. സൈബർ ആക്രമണം നടത്തിയ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ പൊലീസ് പരിശോധിച്ചു വരികയാണ്.