പേരാവൂരില്‍ തോറ്റ് കഴിയുമ്പോള്‍ ടീച്ചര്‍ക്ക് സമ്മാനം കിട്ടും, പരിഹാസവുമായി സണ്ണി ജോസഫ്

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനം ഉറ്റുനോക്കുന്ന പോരാട്ടം നടക്കുന്ന മണ്ഡലമാണ് പേരാവൂര്‍. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും മുന്‍ ആരോഗ്യമന്ത്രിയും സിപിഎമ്മിന്റെ ജനകീയ മുഖമായ കെകെ ശൈലജയും തമ്മിലാണ് പോരാട്ടം. 2011ല്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ അന്ന് സിറ്റിംഗ് എംഎല്‍എ ആയിരുന്ന ഇടത് സ്ഥാനാര്‍ത്ഥിയെ 3440 വോട്ടുകള്‍ക്കാണ് തന്റെ കന്നിയങ്കത്തില്‍ സണ്ണി ജോസഫ് പരാജയപ്പെടുത്തിയത്. ഇപ്പോഴിതാ വീണ്ടും പേരാവൂരില്‍ ഇരുവരും നേര്‍ക്കുനേര്‍ വരുമ്പോള്‍ ശൈലജയെ പരിഹസിക്കുകയാണ് സണ്ണി ജോസഫ്.

ഓരോ തിരഞ്ഞെടുപ്പു തോല്‍വിയും ശൈലജയ്ക്ക് സംഘടനാപരമായ പ്രൊമോഷന്‍ ലഭിക്കാനുള്ള അവസരമാണെന്നായിരുന്നു സണ്ണി ജോസഫിന്റെ പരാമര്‍ശം. വടകരയില്‍ തോറ്റപ്പോള്‍ കേന്ദ്ര കമ്മിറ്റിയില്‍ എത്തിയ ശൈലജ ഇത്തവണ തോല്‍ക്കുമ്പോള്‍ പി.ബി അംഗം ആകുമെന്നാണ് സണ്ണി ജോസഫിന്റെ പരാമര്‍ശം.’ഇവിടെ മത്സരിക്കാന്‍ ശൈലജ ടീച്ചറുടെ മനസ്സ് എന്താണെന്ന് നിങ്ങള്‍ വായിച്ചു മനസ്സിലാക്കുക.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ ടീച്ചര്‍ക്കൊരു പ്രൊമോഷന്‍കിട്ടി സംഘടനാപരമായി, കേന്ദ്രകമ്മിറ്റി അംഗമായി. ഇപ്പോള്‍ തോല്‍ക്കുമ്പോള്‍ ടീച്ചറെ ചിലപ്പോള്‍ പൊളിറ്റ് ബ്യൂറോയിലേക്ക് എടുക്കും. ആ ഓഫര്‍ ഇല്ലെങ്കില്‍ ടീച്ചര്‍ മത്സരിക്കാനിടയില്ല’- സണ്ണി ജോസഫ് പറഞ്ഞു.പി.ബിയില്‍ എത്തുന്നത് ഒരു വലിയ കാര്യമാണെന്നാണ് ശൈലജ നല്‍കിയ മറുപടി.

നിയമസഭയില്‍ മത്സരിച്ച് ജയിച്ചിട്ടും തോറ്റിട്ടുമുണ്ടെന്നും പാര്‍ട്ടിയില്‍ ബ്രാഞ്ച് തലം മുതല്‍ തുടങ്ങി ലോക്കല്‍, ഏരിയ, ജില്ലാ തലത്തിലും സംസ്ഥാനതലത്തിലും പ്രവര്‍ത്തിച്ചാണ് കേന്ദ്ര കമ്മിറ്റിയില്‍ എത്തിയതെന്നും അത് സ്വാഭാവികമായി സംഭവിച്ചതാണെന്നും അല്ലാതെ തിരഞ്ഞെടുപ്പില്‍ തോറ്റതിന് ശേഷം സംഭവിച്ച കാര്യമല്ലെന്നും അവര്‍ പറഞ്ഞു.