കൊച്ചി: നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ പ്രതി ബോബി ചെമ്മണ്ണൂരിന് ജയിലിൽ സഹായം നൽകിയതിൽ പൊലീസ് കേസെടുത്തു. സസ്പെൻഷനിലായ മധ്യമേഖലാ ജയിൽ ഡിഐജി പി അജയകുമാർ, എറണാകുളം ജയിൽ സൂപ്രണ്ട് രാജു എബ്രഹാം എന്നിവർക്കെതിരെയാണ് കാക്കനാട് ഇൻഫോപാർക്ക് പൊലീസ് കേസെടുത്തത്. ഇരുവർക്കും പുറമെ നാല് പുരുഷ ഉദ്യോഗസ്ഥരും രണ്ട് വനിതാ ഉദ്യോഗസ്ഥരും കേസിൽ പ്രതികളാണ്.
ഇതേ സംഭവത്തിലാണ് ഇരുവരെയും സർവീസിൽ നിന്ന് സസ്പെൻ്റ് ചെയ്തത്. തടവിൽ കഴിയുന്ന പ്രതിക്ക് ജയിലിലെത്തി പണം കൈമാറുന്നത് ജയിൽ ചട്ടങ്ങളുടെ ലംഘനമാണ്. ഈ നിയമം പാലിക്കേണ്ട ഉദ്യോഗസ്ഥരാണ് ഗുരുതര കൃത്യവിലോപം നടത്തിയത്. നേരിട്ട് ജയിലിലെത്തിയ ഡിഐജി ജയിൽ സൂപ്രണ്ടിനൊപ്പം ബോബി ചെമ്മണ്ണൂരിനെ കണ്ട ശേഷം ഇദ്ദേഹത്തിന് 200 രൂപ കൈമാറിയെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും സസ്പെൻ്റ് ചെയ്തത്.