സ്വച്ഛ് സാഗർ, സുരക്ഷിത് സാഗർ പരിപാടി മത്സ്യത്തൊഴിലാളികളുടെ ഉപജീവനവും മത്സ്യസമ്പത്തിന്റെ സംരക്ഷണവും ഉറപ്പാക്കുന്നു: കേന്ദ്രമന്ത്രി വി മുരളീധരൻ

കേന്ദ്ര ഗവണ്മെന്റിന്റെ 75 ദിവസം നീണ്ടുനിൽക്കുന്ന ‘”സ്വച്ഛ് സാഗർ, സുരക്ഷിത് സാഗർ” പരിപാടി ജനപങ്കാളിത്തത്തിലൂടെ മത്സ്യത്തൊഴിലാളികളുടെ ഉപജീവനവും മത്സ്യസമ്പത്തിന്റെ സംരക്ഷണവും ഉറപ്പാക്കുന്നുവെന്ന് വിദേശകാര്യ, പാർലമെന്ററി കാര്യ മന്ത്രി വി മുരളീധരൻ പറഞ്ഞു. അന്താരാഷ്ട്ര തീര ശുചീകരണ ദിനത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെ കോവളം ബീച്ചിൽ ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് (എൻസിഇഎസ്എസ്) ആണ് പരിപാടി സംഘടിപ്പിച്ചത്. ‘”സ്വച്ഛ് സാഗർ, സുരക്ഷിത് സാഗർ” പരിപാടിയുടെ ഭാഗമായ ഇന്ത്യൻ കോസ്റ്റ് ഗാർഡ്, എൻസിസി, എൻവൈകെ തുടങ്ങിയ സാമൂഹിക, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശ്രമങ്ങളെ മന്ത്രി അഭിനന്ദിച്ചു.
ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ മൂലമുണ്ടാകുന്ന മലിനീകരണം ലഘൂകരിക്കാനുള്ള കേന്ദ്ര ഗവണ്മെന്റിന്റെ ശ്രമങ്ങളെ പിന്തുണക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ ജനങ്ങളോട്, പ്രത്യേകിച്ച് യുവജനങ്ങളോട് അഭ്യർത്ഥിച്ചു. എല്ലാവരും ഉത്തരവാദിത്തത്തോടെ ഉപഭോഗം ചെയ്യണമെന്നും മാലിന്യങ്ങൾ വേർതിരിച്ച് ഉത്തരവാദിത്തത്തോടെ സംസ്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എൻസിഇഎസ്എസ് ഡയറക്ടർ പ്രൊഫ ജ്യോതിരഞ്ജൻ എസ് റേ അധ്യക്ഷനായി. ഇന്ത്യൻ കോസ്റ്റ് ഗാർഡ് കമാൻഡന്റ് ജി ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. എൻസിഇഎസ്എസ് ശാസ്ത്രജ്ഞൻ ഡോ റെജി ശ്രീനിവാസ് സ്വാഗതം പറഞ്ഞു. കോവളം ടൂറിസം പ്രൊട്ടക്ഷൻ ആൻഡ് ഡെവലപ്‌മെന്റ് കൗൺസിൽ രക്ഷാധികാരി ടി എൻ സുരേഷ്, ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഫൈസി എ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു