ലൈംഗികാതിക്രമ കേസില്‍ സ്വാമി ചൈതന്യാന്ദ സരസ്വതി അറസ്റ്റില്‍

ദില്ലി: ലൈംഗികാതിക്രമ കേസില്‍ സ്വാമി ചൈതന്യാന്ദ സരസ്വതി അറസ്റ്റില്‍. ആഗ്രയില്‍ നിന്നാണ് ദില്ലി പൊലീസ് ചൈതന്യാന്ദയെ അറസ്റ്റ് ചെയ്തത്. ചൈതന്യാന്ദയെ ദില്ലിയില്‍ എത്തിക്കും. 17 പെണ്‍കുട്ടികളാണ് ചൈതന്യാനന്ദയ്‌ക്കെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയത്. കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ദില്ലി പട്യാല ഹൗസ് കോടതി തള്ളിയതിന് പിന്നാലെയാണ് പൊലീസിന്റെ അറസ്റ്റ് നടപടി. നിരവധി കേസുകളില്‍ പ്രതിയാണെന്നും ഒളിവില്‍ കഴിയുകയാണെന്നും പൊലീസ് കോടതിയില്‍ വാദിച്ചിരുന്നു. തുടര്‍ന്നാണ് ജാമ്യാപേക്ഷ തള്ളിയത്. ലൈംഗികാതിക്രമത്തിന് പുറമെ വ്യാജരേഖ ചമയ്ക്കല്‍ ഉള്‍പ്പെടെയുള്ള കേസുകള്‍ ചൈതന്യാനന്ദയ്‌ക്കെതിരെ ഉണ്ടെന്ന് കാണിച്ചാണ് പൊലീസ് ജാമ്യ ഹര്‍ജിയെ എതിര്‍ത്തത്. തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമുള്ള സാധ്യതയുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചിരുന്നു. പരാതികള്‍ പുറത്തു വന്നതിനു പിന്നാലെ ഒളിവില്‍ പോയ ചൈതന്യാനന്ദയ്ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു. ഇതിനിടെയാണ് പിടിയിലായത്.

കേസ് എടുത്തതിന് പിന്നാലെ ചൈതന്യാനന്ദയുടെ ആഡംബര കാര്‍ പൊലീസ് പിടിച്ചെടുത്തിരുന്നു. പിടിച്ചെടുത്ത കാറില്‍ പ്രതി പെണ്‍കുട്ടികളെ ഋഷികേശിലേക്ക് കൊണ്ടുപോയിരുന്നതായാണ് സൂചന. വ്യാജ ഡിപ്ലോമാറ്റിക് നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച മറ്റൊരു കാര്‍ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. അതിനിടെ, പെണ്‍കുട്ടികളുടെ മൊഴിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിരുന്നു. പ്രതി പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ റൂമില്‍ സിസിടിവി ക്യാമറ സ്ഥാപിച്ചിരുന്നുവെന്നും പെണ്‍കുട്ടികള്‍ പൊലീസിന് മൊഴി നല്‍കി. ഇതിലെ ദൃശ്യങ്ങള്‍ പ്രതിയുടെ ഫോണില്‍ ലഭ്യമായിരുന്നു എന്നും പെണ്‍കുട്ടികള്‍ പറയുന്നു.