സുപ്രധാന ഭരണഘടനാ ഭേദ​ഗതി ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: സുപ്രധാന ഭരണഘടനാ ഭേദ​ഗതി ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. അറസ്റ്റിലാകുന്ന മന്ത്രിമാരെ സ്ഥാനത്ത് നിന്ന് നീക്കാൻ വ്യവസ്ഥ ചെയ്യുന്ന ബില്ലാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് അവതരിപ്പിക്കുന്നത്. മന്ത്രിമാര്‍ക്കെതിരെ ഉണ്ടാകുന്ന അഴിമതി ആരോപണങ്ങള്‍ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബില്‍ അവതരിപ്പിക്കുന്നതെന്ന് കേന്ദ്ര സർക്കാർ പറയുന്നു.

അതേസമയം അഞ്ചോ അതിലധികമോ വര്‍ഷം ശിക്ഷ ലഭിക്കുന്ന കേസുകളില്‍ പ്രതിയാകുന്ന മന്ത്രിമാര്‍ക്കാകും ഇത് ബാധകമാകുകയെന്നാണ് റിപ്പോര്‍ട്ട്. കേസുകളിൽ അറസ്റ്റിലായി 30 ദിവസം കസ്റ്റഡിയിൽ കിടന്നാൽ മന്ത്രിസ്ഥാനം പോകും. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാർക്കും ഇത് ബാധകമായിരിക്കും. തുടർച്ചയായി 30 ദിവസം കസ്റ്റഡിയിൽ കിടന്നാൽ 31-ാം ദിവസം മന്ത്രിസഭയിൽ നിന്ന് നീക്കണമെന്നാണ് ബില്ലിലെ വ്യവസ്ഥ.

മന്ത്രിമാരെ പുറത്താക്കാൻ മുഖ്യമന്ത്രിമാർ ഗവർണർക്ക് ശുപാർശ ചെയ്യണം.പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ഇതിനുള്ള ശുപാർശ ഗവർണർക്ക് നൽകിയില്ലെങ്കിലും മന്ത്രിസ്ഥാനം നഷ്ടമായതായി കണക്കാക്കും.

130-ാം ഭരണഘടനാ ഭേദഗതി ബിൽ, കേന്ദ്രഭരണപ്രദേശ ഭരണഭേദഗതി ബിൽ, ജമ്മു-കശ്മീർ പുനഃസംഘടനാ ഭേദഗതി ബിൽ എന്നീ മൂന്ന് സുപ്രധാനബില്ലുകളാണ് ഇന്ന് സഭയിലെത്തുക. അതേസമയം, ജയിൽ മോചിതരായാൽ ഈ സ്ഥാനത്ത് തിരികെ വരുന്നതിന് തടസങ്ങൾ ഉള്ളതായി ബില്ലിൽ പറയുന്നില്ല.