എതിരാളികൾ എൽ.ഡി.എഫിനെതിരെ നുണകൾ ഉണ്ടാക്കി പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി

കണ്ണൂർ : എതിരാളികൾ എൽ.ഡി.എഫിനെതിരെ നുണകൾ ഉണ്ടാക്കി പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. വീടുകൾ തോറും കയറി വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പറയുകയാണെന്നും പിണറായി വിജയൻ പറഞ്ഞു. മമ്പറത്ത് നടന്ന ധർമ്മടം മണ്ഡലം എൽ.ഡി.എഫ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എല്ലാവരെയും വീട്ടിൽ ചെന്ന് കാണണമെന്നും നുണകൾ ഓരോന്നും പൊളിക്കണമെന്നും പിണറായി നിർദ്ദേശിച്ചു.
എതിരാളികൾ നേരും നെറിയും ഉപേക്ഷിച്ചു. നേരായ രീതിയിൽ എൽ.ഡി.എഫിനെ എതിർക്കാൻ അവർക്ക് പറ്റുന്നില്ല. ഗീബൽസിനെ കടത്തിവെട്ടുന്ന രീതിയിലാണ് എതിരാളികൾ പ്രവർത്തിക്കുന്നത്. കേരളം നൽകുന്ന നേറ്റിവിറ്റി കാർഡ് ആർക്കും എതിർക്കാൻ കഴിയില്ല . ഞാൻ കേരളത്തിന്റെ സന്തതി ആണ് എന്നതാണത്. അതുപോലും അംഗീകരിക്കാൻ സംഘപരിവാർ തയ്യാറല്ല. സ്ഥാനാർത്ഥി എന്ന നിലയിൽ എല്ലാവരെയും കാണാൻ പ്രയാസമുണ്ട്.
അത് എല്ലാവരും മനസിലാക്കുമെന്ന് കരുതുന്നു. സംസ്ഥാനത്ത് എല്ലായിടത്തും എത്തണം. ആ പരിമിതി മനസിലാക്കി പ്രചാരണം ഏറ്റെടുക്കണമെന്നും പിണറായി വിജയൻ പറഞ്ഞു.സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കൺവെൻഷനിൽ പങ്കെടുത്തു. കൺവെൻഷനിൽ വച്ച് പത്തനാപുരം ഗാന്ധി ഭവനിലെ അന്തേവാസികൾ മുഖ്യമന്ത്രിക്ക് പത്രിക സമർപ്പിക്കുമ്പോൾ കെട്ടിവയ്ക്കാനുള്ള പണം നൽകി.