പെൺവാണിഭകേന്ദ്രത്തിലെ ഒരു ദിവസത്തെ വരുമാനം ഒരുലക്ഷം രൂപ

കോഴിക്കോട്: മലാപ്പറമ്പ് പെൺവാണിഭകേന്ദ്രത്തിലെ ഒരു ദിവസത്തെ വരുമാനം ഒരുലക്ഷം രൂപ. സ്ഥാപനത്തിലെ ക്യാഷ്യറും മാനേജറുമായ ബിന്ദുവിന്റെ കൈയിലെത്തുന്ന പണം നേരേ പോവുന്നത് നടത്തിപ്പുകാരായ പൊലീസുകാരുടെ അക്കൗണ്ടിലേക്കും. കേസിൽ പ്രതിചേർക്കപ്പെട്ട പൊലീസുകാരുടേതാണ് കേന്ദ്രം എന്ന് വ്യക്തമായതിനുശേഷം നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമായത്.

പൊലീസ് ജില്ലാ ഹെഡ് ക്വാർട്ടേഴ്സ് ഡ്രൈവർമാരായ പെരുമണ്ണ സ്വദേശിയും സീനിയർ സിപിഒയുമായ ഷൈജിത്ത്, കുന്നമംഗലം പടനിലം സ്വദേശി സിപിഒ സനിത് എന്നിവരാണ് പ്രതിചേർക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ. ഒളിവിൽപ്പോയ ഇവർക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇരുവരുടെയും മൊബൈലുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

കേന്ദ്രം തുടങ്ങിയിട്ട് ഏറെനാളായി. രണ്ട് പൊലീസുകാരുടെയും അക്കൗണ്ടിൽ ഇതിനകം ലക്ഷങ്ങൾ എത്തിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. ലഭിക്കുന്ന വരുമാനത്തിൽ നിന്ന് യുവതികൾക്ക് ചെറിയ തുകമാത്രമാണ് നൽകിയിരുന്നത്. ബാക്കി മുഴുവൻ എടുത്തിരുന്നത് ഷൈജിത്തും സനിത്തുമായിരുന്നു. ഇങ്ങനെ ലഭിച്ച പണം ഉപയോഗിച്ച് ഇരുവരും നിക്ഷേപങ്ങൾ തുടങ്ങുകയും സ്ഥലങ്ങളും സ്ഥാപനങ്ങളും വാങ്ങിയതായും വിവരമുണ്ട്.

എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഇതും പൊലീസ് അന്വേഷിക്കുന്നുണ്ട്.കേസിൽ അറസ്റ്റിലായവരെ ഒരുമിച്ച് ചോദ്യംചെയ്തപ്പോഴാണ് സ്ഥാപന നടത്തിപ്പിനെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ വ്യക്തമായത്. നടത്തിപ്പിന്റെ രീതികളും മറ്റുചില സുപ്രധാന വിവരങ്ങളും പൊലീസുകാരുമായുളള വിവരങ്ങളും യുവതികൾ വെളിപ്പെടുത്തി.

രണ്ട് പൊലീസുകാരും എല്ലാദിവസങ്ങളിലും കേന്ദ്രത്തിൽ എത്തിയിരുന്നു എന്നും വ്യക്തമായിട്ടുണ്ട്. മറ്റൊരുകേസിന്റെ അന്വേഷണത്തിനിടെയാണ് പൊലീസുകാരിൽ ഒരാൾ ബിന്ദുവുമായി അടുക്കുന്നത്. ഈ ബന്ധമാണ് വാണിഭ കേന്ദ്രം നടത്താൻ പ്രേരണയായത്. ആദ്യം മെഡിക്കൽ കോളേജ് സ്റ്റേഷൻ പരിധിയിലായിരുന്നു കേന്ദ്രം. എന്നാൽ മെഡിക്കൽ കോളേജ് സ്റ്റേഷനിൽ പുതിയ ഇൻസ്‌പെക്ടർ ചുമതല ഏറ്റതോടെയാണ് കേന്ദ്രം ആദ്യസ്ഥലത്തുനിന്ന് മാറ്റിയത്.അതേസമയം, പ്രതികളായ പൊലീസുകാരെ അറസ്റ്റുചെയ്യായത്തത് മനഃപൂർവമാണെന്ന ആക്ഷേപം ഉയരുന്നുണ്ട്. ഇവർക്ക് രക്ഷപ്പെടാനായി അറസ്റ്റ് വൈകിപ്പിക്കുന്നു എന്നാണ് അവർ പറയുന്നത്.