വേടന്‍ ഒളിവിലാണ്; രാജ്യം വിടില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്ന് പോലീസ് കമ്മീഷ്ണര്‍

ബലാത്സംഗക്കേസില്‍ പ്രതിയായ റാപ്പര്‍ വേടന്‍ ഇപ്പോഴും ഒളിവില്‍ തുരുകയാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു. കേസില്‍ അന്വേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നത്. രാജ്യം വിടാതിരിക്കാന്‍ ലുക്കൗട്ട് നോട്ടീസ് അടക്കം പുറപ്പെടുവിച്ചിട്ടുണ്ട്. ഒരു സംരക്ഷണവും വേടന് പോലീസ് നല്‍കിയിട്ടില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണനയില്‍ ഉള്ളതിനാലാണ് അറസ്റ്റിലേക്ക് കടക്കാത്തത് എന്നും കമ്മീഷ്ണര്‍ പറഞ്ഞു.

വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചു, സാമ്പത്തികമായി ചൂഷണം ചെയ്തു എന്നുമാണ് യുവഡോക്ടര്‍ തൃക്കാക്കര പോലീസില്‍ നല്‍കിയ പരാതി. കേസിനെ തുടര്‍ന്ന് വേടന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ വാദം തുടരുകയാണ്. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. വാദം കേള്‍ക്കുന്നതു വരെ വേടനെ അറസ്റ്റ് ചെയ്യരുതെന്ന് ഇന്നലെ പൊലീസിനും കോടതി നിര്‍ദേശം നല്‍കിയിരുന്നു.

വേടനെതിരെ സമാന ആരോപണങ്ങളുമായി രണ്ട് യുവതികള്‍ കൂടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയെ നേരില്‍ കാണാനും ഇവര്‍ സമയം ചോദിച്ചിട്ടുണ്ട്.