ചെങ്കൊടി പുതച്ച് ആ രണ സൂര്യൻ മാഞ്ഞു, വി എസ് ഇനി ഓർമ്മ

വിപ്ലവ പ്രസ്ഥാനത്തിന്റെ അമരനായകന്‍ സഖാവ് വിഎസ് അച്യുതാനന്ദന്‍ ഇനി ഓര്‍മ. പുന്നപ്ര വയലാര്‍ രക്തസാക്ഷികള്‍ നിത്യനിദ്ര കൊള്ളുന്ന ചോരമണം മാറാത്ത വലിയ ചുടുകാട്ടിലെ മണ്ണില്‍ വിഎസ് അലിഞ്ഞുചേര്‍ന്നു. മകന്‍ അരുണ്‍ കുമാര്‍ ചിതയ്ക്ക് തീ കൊളുത്തി. വിഎസിനെ അവസാനമായി യാത്രയാക്കാന്‍ പതിനായിരങ്ങളാണ് ആലപ്പുഴയിലെത്തിയത്. പാതയോരങ്ങളില്‍ ജനലക്ഷങ്ങള്‍ സ്‌നേഹപ്പൂക്കള്‍ അര്‍പ്പിച്ചു. സമാനതകളില്ലാത്ത വിലാപയാത്രയില്‍ കേരളം തേങ്ങി; കണ്ണേ…കരളേ വിഎസ്സേ..
വിഎസ് അച്യുതാനന്ദന്റെ ഭൗതികശരീരം ആലപ്പുഴയിലെ ഡിസി ഓഫിസിലും ബീച്ചിനു സമീപത്തെ റിക്രിയേഷന്‍ ഗ്രൗണ്ടിലും എത്തിയപ്പോള്‍ ലക്ഷങ്ങളാണ് കാണാനെത്തിയത്. പ്രിയനേതാവിന്റെ ഭൗതികശരീരം വഹിച്ചുള്ള വിലാപ യാത്രയില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ജനം ഒഴുകിയെത്തിയതോടെ ആലപ്പുഴ നിശ്ചലമായി. പാതയോരങ്ങളില്‍ അവര്‍ മനുഷ്യക്കോട്ടകള്‍ തീര്‍ത്തു. ഇടിമുഴക്കത്തിന്റെ ഉച്ചത്തില്‍ മുദ്രാവാക്യങ്ങളുയര്‍ത്തി. പൊരുതാന്‍ ഊര്‍ജമേറ്റുവാങ്ങി മടങ്ങി..